
തിരുവനന്തപുരം: ഹാർബറുകളിൽ നിന്ന് ശേഖരിക്കുന്ന മത്സ്യം ഓൺലൈനായി ഉപഭോക്താക്കൾക്കെത്തിക്കുന്ന തീരദേശ വികസന കോർപ്പറേഷന്റെ 'ഫിഷ്‌മെയ്ഡ്' സംവിധാനം ജില്ലയിൽ കൂടുതൽ ശക്തമാക്കും.വിഴിഞ്ഞം കേന്ദ്രമാക്കിയുള്ള പ്രോസസിംഗ് സെന്ററിലെത്തിക്കുന്ന മത്സ്യമാണ് നിലവിൽ തിരുവനന്തപുരം നഗരത്തിലടക്കം ലഭ്യമാകുന്നത്.ഇത് പ്രോസസിംഗ് - ഡെലിവറി സംവിധാനം വിപുലമാക്കി കൂടൂതൽ പ്രദേശത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യം.ജില്ലയിലെ കൂടൂതൽ മത്സ്യഗ്രാമങ്ങളുടെ പങ്കാളിത്തം പദ്ധതിയിൽ ഉൾപ്പെടുത്താനും ആലോചനയുണ്ട്.
നിലവിൽ തിരുവനന്തപുരം,കോട്ടയം ജില്ലകളിലാണ് ഫിഷ് മെയ്ഡ് ഓൺലൈൻ വിപണന സംവിധാനമുള്ളത്. ഓൺലൈൻ വിപണന സംവിധാനം കൊല്ലം,ആലപ്പുഴ,എറണാകുളം ജില്ലകളിൽ ഉടൻ പൂർണതോതിൽ പ്രവർത്തനസജ്ജമാകും.മറ്റു ജില്ലകളിലും മത്സ്യ സംസ്‌കരണ വിതരണ സംവിധാനങ്ങൾ വിപുലമാക്കാനുള്ള പദ്ധതി തീരദേശ വികസന കോർപ്പറേഷൻ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭമെന്ന നിലയിൽ തീരദേശ വികസന കോർപ്പറേഷൻ ഉത്പന്നങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
ഉണക്ക മത്സ്യമായ 'ഡ്രിഷ്' വിപണിയിൽ ശക്തമായ സാന്നിദ്ധ്യമായി ഇതിനകം മാറിയിട്ടുണ്ട്. നിലവിൽ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമായ ഡ്രിഷിന്റെ ആഭ്യന്തര വിപണി വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.
നെത്തോലി,ശീലാവ്,കാരൽ,കോര,ഉലുവ,വാള,മാന്തൽ,ചെമ്മീൻ തുടങ്ങിയ ഇനങ്ങളാണ് സംസ്‌കരിച്ച് ഉണക്കമത്സ്യമായി വിതരണം ചെയ്യുന്നത്.
ഉണക്ക മത്സ്യ കയറ്റുമതിയിൽ പ്രതിസന്ധി
പശ്ചിമേഷ്യൻ യുദ്ധം തിരദേശ വികസന കോർപ്പറേഷന്റെ ഉണക്ക മത്സ്യ കയറ്റുമതിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.അമേരിക്ക,കാനഡ,ന്യൂസിലാൻഡ് അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക് ഉണക്ക മത്സ്യമായ 'ഡ്രിഷ്' കയറ്റുമതി ചെയ്യുന്നുണ്ട്.എന്നാൽ വിദേശത്തുനിന്ന് ഓർഡറുണ്ടെങ്കിലും കണ്ടെയ്‌നർ ലഭ്യതയുടെ കുറവും കയറ്റുമതി രംഗത്ത് നിലനിൽക്കുന്ന പ്രതികൂല സാഹചര്യവും യഥാസമയം ഓർഡർ എത്തിക്കുന്നതിന് തടസമാകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |