
ജലദൗർലഭ്യം പുതിയ സർജിക്കൽ ബ്ലോക്കിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ സർജിക്കൽ ബ്ലോക്കിൽ വെള്ലമില്ലാത്തതിനാൽ ഇന്നലെ മുടങ്ങിയത് 40 ശസ്ത്രക്രിയകൾ. ഈ ബ്ലോക്കിലേക്കുള്ള മോട്ടോർ കേടായതിനാലാണ് ജലദൗർലഭ്യം നേരിട്ടതെന്ന് അധികൃതർ പറയുന്നു.
വെള്ളമില്ലാത്തതിനാൽ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിനായി കുട്ടികളുടെ ആശുപത്രിയിലും തെള്ലകത്തെ സ്വകാര്യ ആശുപത്രിയിലും പോകേണ്ടി വന്നു.
ഞായറാഴ്ച ഉച്ചമുതൽ സർജിക്കൽ ബ്ലോക്കിൽ കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥിതിയായിരുന്നു. കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ടോയ്‌ലെറ്റ് ആവശ്യത്തിന് പോലും വെള്ളം ലഭ്യമായില്ല. കിടപ്പു രോഗികളുടെ കാര്യമാണ് ഏറെ ബുദ്ധിമുട്ടിലായത്. ഇവരിലേറെയും ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുമാണ്.
താത്‌കാലിക പരിഹാരം
പരാതി ഉയർന്നതിനെ തുടർന്ന്, ഇന്നലെ സ്വകാര്യ ഏജൻസികൾ അഗ്‌നിശമന സേനയുടെ ടാങ്കുകളിൽ വെള്ളം നിറച്ച് സർജിക്കൽ ബ്ലോക്കിലേക്കുള്ല വാർഡുകളിൽ വെള്ളമെത്തിച്ചു. എന്നാൽ ശസ്ത്രക്രിയകൾ നടത്തുന്നതിന് ആവശ്യമായ വെള്ളം ലഭ്യമായിട്ടില്ല.
ശുദ്ധജലം എത്തിക്കുന്നതിന് കരാർ എടുത്ത ഏജൻസി മോട്ടോറിന്റെയും പമ്പ് വാൽവിന്റെയും കേടായ ഭാഗങ്ങൾ മാറ്റിയിടുന്ന ജോലികൾ തുടങ്ങി.
കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞ്
കാറിന്റെ ചില്ലു തകർന്നു
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിലെ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞു വീണ് ഡോക്ടറുടെ കാറിന്റെ ചില്ല് തകർന്നു. ഇന്നലെയാണ് സംഭവം. ഇ.എൻ.ടി വിഭാഗത്തിലെ വനിത ഡോക്ടറുടെ കാറാണ് തകർന്നത്. ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകാൻ കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഫോണിൽ കോൾ വന്നു. മാറിനിന്ന് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് കെട്ടിട ഭാഗം ഇടിഞ്ഞ് കാറിന് മുകളിലേക്ക് വീണത്. ഡോക്ടർ അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ രക്ഷപ്പെട്ടത്. കഴിഞ്ഞ ജൂലായിലാണ് ആശുപത്രിയിലെ പഴയ കെട്ടിടത്തിന്റെ ടോയ്‌ലെറ്റ് കെട്ടിടം ഇടിഞ്ഞു വീണ് തലയോലപ്പറമ്പ് സ്വദേശിനിയായ വീട്ടമ്മ മരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |