
കണ്ണൂർ: ജില്ലയിൽ പാമ്പുകടിയേറ്റ് ഇക്കൊല്ലം രണ്ടു മരണം കഴിഞ്ഞതോടെ ആശങ്ക കൂടുന്നു. ആശങ്ക പരിഹരിക്കാൻ സ്‌നേക് റെസ്‌ക്യൂ ടീമിനെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് വനംവകുപ്പ്.
ജില്ലയിൽ വനംവകുപ്പ് രൂപം നൽകിയ സ്നേക് റെസ്ക്യു ടീമിൽ 34 സന്നദ്ധ പ്രവർത്തകരാണ് ഉണ്ടായിരുന്നത് . പുതുതായി പരിശീലനം നേടിയവർ കൂടി ചേരുന്നതോടെ സംഘത്തിലെ അംഗസംഖ്യ നൂറ് കടക്കും.
പട്ടുവം മുതുകുടയിലെ നഫീസ പാമ്പുകടിയേറ്റ് കഴിഞ്ഞദിവസം മരിച്ചതാണ് ജില്ലയിൽ ഈ വർഷത്തെ രണ്ടാമത്തെ മരണം. കൂത്തുപറമ്പ് മൂര്യാട് അണ്ണേരി ശാരദ എന്ന വീട്ടമ്മ പാമ്പുകടിയേറ്റ് നേരത്തെ മരിച്ചിരുന്നു. കടുത്ത വേനലിൽ തണുപ്പ് തേടി പാമ്പുകൾ മാളം വിട്ട് നാടും നഗരവും ഒരുപോലെ കയറിയിറങ്ങുന്ന സാഹചര്യത്തിൽ ദിവസവും മുപ്പതിലേറെ അടിയന്തര വിളികൾ ടീം ഏറ്റെടുക്കുന്നുണ്ട്.
മൂർഖൻ, പെരുമ്പാമ്പ് എന്നിവയെ പിടിക്കാനാണ് ഫോണുകൾ ഏറെ വരുന്നത്; മലയോര മേഖലയിൽ രാജവെമ്പാലകളെ കണ്ട് ഭയന്നുവിളിക്കുന്നവരും കുറവല്ല. എലികളെ തേടി പെരുമ്പാമ്പ് നഗരത്തിലേക്ക് ഇറങ്ങുന്നതും ഈ ടീമിന്റെ ശ്രദ്ധയിൽ പെടുന്നു.
സർപ ആപ്പ് റെഡി
പാമ്പിനെ കണ്ടാലോ കടിയേറ്റാലോ സർപ ആപ്പ് വഴി അറിയിച്ചാൽ മതി ഏറ്റവും അടുത്ത ആശുപത്രി ഏതെന്ന വിവരം സഹിതം ടീം ഉടനെത്തും.
യാത്രയിലും ജാഗ്രത വേണം
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ചെരിപ്പും ബാഗും ആദ്യം പരിശോധിക്കുക
തുറസ്സായ സ്ഥലത്ത് വാഹനം നിർത്തുമ്പോൾ ഡോർ തുറന്നിടരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |