കാളികാവ്: വൈദ്യുതി പ്രതിസന്ധി രൂക്ഷമായ
കരുവാരക്കുണ്ടിൽ 33 കെ.വി സബ് സ്റ്റേഷൻ യാഥാർത്ഥ്യമാക്കാനുറച്ച് പഞ്ചായത്ത് ഭരണ സമിതി. സബ് സ്റ്റേഷനായി കെ.എസ്.ഇ.ബി മൂന്ന് വർഷം മുൻപ് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും സ്ഥലം കണ്ടെത്താനായിരുന്നില്ല.
പുതിയ സർക്കാർ അധികാരമേറ്റാൽ നടപടി വേഗത്തിലാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി രണ്ടാഴ്ച മുമ്പ് എ.പി. അനിൽ കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്നിരുന്നു. സ്ഥലം കണ്ടെത്തുന്നതിലെ സാങ്കേതിക തടസ്സങ്ങൾ നീക്കി ആറുമാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കാനാണ് തീരുമാനമെടുത്തത്. ഇതോടനുബന്ധിച്ച് 30 സെന്റ് സ്ഥലം മൂന്നിടങ്ങളിലായി സമിതി കണ്ടെത്തി. ഇതിൽ മുക്കട്ടയിലുള്ള സ്ഥലമാണ് ഇപ്പോൾ പരിഗണയിലുള്ളത്.
എ.പി. അനിൽ കുമാർ എം.എൽ.എയുടെ നേതൃത്വത്തിലാണ് സർവ്വകക്ഷി യോഗം ചേർന്നത്.
സൗജന്യമായി സ്ഥലം ലഭിക്കാത്ത പക്ഷം സ്വകാര്യ വ്യക്തികളിൽ നിന്ന് സ്ഥലം ഏറ്റെടുക്കുന്നതിനും യോഗം ധാരണയിലെത്തി.
കെ.എസ്.ഇ.ബിയുടെ നടപടിക്രമങ്ങൾ കാരണം സ്ഥലം ഏറ്റെടുക്കുന്നത് വൈകിയാൽ ജനകീയ പങ്കാളിത്തത്തോടെ തുക കണ്ടെത്തി സ്ഥലം വാങ്ങി നൽകാനും യോഗം തീരുമാനിച്ചിട്ടുണ്ട് .ആറുമാസത്തിനകം സ്ഥലം ഏറ്റെടുത്ത് കൈമാറുമെന്ന് ഗ്രാമപ്പഞ്ചായത്ത് ഉറപ്പുനൽകിയിട്ടുണ്ട്.
നേട്ടങ്ങളേറെ
സബ് സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതോടെ വണ്ടൂർ, കാളികാവ്, പൂക്കോട്ടുംപാടം എന്നിവിടങ്ങളിലെ വൈദ്യുതി വിതരണ ശൃംഖലയുമായി കരുവാരക്കുണ്ടിനെ ബന്ധിപ്പിക്കാനാകും.
നിലമ്പൂർ, കീഴിശ്ശേരി, മേലാറ്റൂർ 110 കെ.വി സബ് സ്റ്റേഷനുകളിലെ അമിതഭാരം കുറയ്ക്കാം. മേഖലയിലെ വോൾട്ടേജ് ക്ഷാമത്തിനും അടിക്കടിയുള്ള വൈദ്യുതി മുടക്കത്തിനും പരിഹാരമാകും.
കരുവാര കുണ്ടിന് അനുവദിച്ച സബ്‌സ്റ്റേഷൻ എന്തു വിലകൊടുത്തും യാഥാർത്ഥ്യമാക്കും. 2026-27 സാമ്പത്തിക വർഷത്തിൽ തന്നെ നിർമ്മാണം പൂർത്തിയാക്കും.
എൻ. ഉണ്ണീൻകുട്ടി,
പഞ്ചായത്ത് പ്രസിഡന്റ്
9.45 കോടി രൂപപദ്ധതിക്കായി വൈദ്യുതി വകുപ്പ് 2020ൽ സബ്സ്റ്റേഷനായി അനുവദിച്ചിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |