
കോട്ടയം : സ്കൂൾ തുറക്കാൻ രണ്ടാഴ്ച ശേഷിക്കുമ്പോൾ ഫിറ്റ്നസ് നേടാനുള്ള ഓട്ടത്തിലാണ് സ്കൂൾ ബസുകൾ. അറ്റകുറ്റപ്പണിക്കായി വർക്ക് ഷോപ്പിലാണ് ഭൂരിഭാഗം ബസുകളും. മുഴുവൻ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ചാൽ മാത്രമേ ഫിറ്റ്നസ് കിട്ടൂ. ജി.പി.എസ്, സ്പീഡ് ഗേവർണർ, ബ്രേക്ക്, ഇൻഡിക്കേറ്റർ ലൈറ്റുകൾ, ബ്രേക്ക് ലൈറ്റുകൾ, വൈപ്പർ, ഹോൺ, പാനിക് ബട്ടൺ, ടയറുകളുടെ സ്ഥിതി, മറ്റ് യന്ത്രഭാഗങ്ങളുടെ പ്രവർത്തനക്ഷമത, എമർജൻസി വാതിൽ, ഉൾഭാഗത്തുള്ള പ്ലാറ്റ്ഫോം, മറ്റ് സുരക്ഷാമുൻകരുതലുകൾ, ഫോൺ നമ്പറുകൾ ഉൾപ്പടെ അറിയിപ്പുകൾ എന്നിങ്ങനെ വിവിധ ഘടകങ്ങൾ പരിശോധിച്ചാണ് പാസ് സ്റ്റിക്കർ നൽകുന്നത്. ലൈറ്റുകൾ തെളിയാത്തത് പോലുള്ള പ്രശ്നങ്ങൾ പരിശോധന സ്ഥലത്ത് മെക്കാനിക്കിനെ എത്തിച്ച് പരിഹരിക്കാം. കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനയിൽ ഫിറ്റ്നസ് തെളിയിക്കാൻ കഴിയാതിരുന്നവർക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ഇനി അവസരം. വിവിധ സബ് റീജിണുകളിലെ സുരക്ഷാ പരിശോധന ഉടൻ ആരംഭിക്കും. പാലായിലെ പരിശോധന 16, 23 തീയതികളിൽ ചൂണ്ടച്ചേരി സെന്റ്. ജോസഫ് എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ടിലാണ്. 1-5000 വരെയുള്ള നമ്പരുകൾക്ക് 16 നും, 5001- 9999 വരെയുള്ളവയ്ക്ക് 23 നും.
പാലിക്കണം സുരക്ഷാ മാനദണ്ഡങ്ങൾ
കുട്ടികളുടെ വിവരങ്ങളടങ്ങിയ ഷെഡ്യൂൾ ലിസ്റ്റ് സൂക്ഷിക്കണം
സർവീസ് നടത്തുമ്പോൾ ഹെൽപ്പർ ഉണ്ടാവണം
ജി.പി.എസ് പൂർണമായും പ്രവർത്തനക്ഷമമായിരിക്കണം
കുത്തി നിറച്ചുള്ള യാത്ര അരുത്, 50 കിലോമീറ്റർ വേഗപരിധി
അടിയന്തരഘട്ടങ്ങളിൽ ബസിലെ പാനിക് ബട്ടൺ അമർത്തണം
ജി.പി.എസിൽ എല്ലാം തെളിയും
ജി.പി.എസിൽ മോട്ടോർ വാഹനവകുപ്പിന്റെ സോഫ്റ്റുവയറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. സ്കൂളിൽ നിന്ന് എടുക്കുന്നത് മുതൽ തിരിച്ച് എത്തുന്നത് വരെ വേഗം, ലൊക്കേഷൻ എന്നിങ്ങനെ മുഴുവൻ വിവരങ്ങളും ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |