കോഴിക്കോട്: നീറ്റ് പരീക്ഷ അട്ടിമറിയിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇൻകം ടാക്സ് ഓഫീസ് മാർച്ചിനുനേരെ പൊലീസിന്റെ ജലപീരങ്കി. പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നോട്ടുപോകാൻ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. തുടർന്ന് കുത്തിയിരിപ്പ് സമരം നടത്തി.
പ്രതിഷേധ മാർച്ച് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം പി. താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി ബി.ജെ.പിയുടെ അട്ടിമറി ഏജന്റായി പ്രവർത്തിച്ച് വൻകിട കോച്ചിംഗ് സെന്ററുകൾക്ക് ചോദ്യപേപ്പർ ചോർത്തി കൊടുക്കുകയാണെന്ന് താജുദ്ദീൻ പറഞ്ഞു. നേരത്തെ യു.ജി.സി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നിരുന്നു. പരീക്ഷ നടത്തിപ്പിലെ ഇത്തരം വീഴ്ചകൾ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി വഴിമുട്ടിക്കുകയാണ്. സാധാരണക്കാരായ വിദ്യാർത്ഥികളെ വഞ്ചിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് അവസാനിപ്പിക്കണം. എൻ.ടി.എയെ പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് സരോദ് ചങ്ങാടത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ.സി ഫർഹാൻ, ജില്ലാ ജോ. സെക്രട്ടറിമാരായ അശ്വന്ത് ചന്ദ്ര, പി.സ്വരാഗ് എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ടി.പി അമൽരാജ് സ്വാഗതവും ജില്ലാ സെക്രട്ടേറിയറ്റംഗം സിയാന എം.എം നന്ദിയും പറഞ്ഞു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |