കാസർകോട്: ഉപദേശിച്ചും സ്‌നേഹിച്ചും ശാസിച്ചും കുട്ടികളെ നേർവഴിക്ക് നടത്തുന്ന അദ്ധ്യാപകർ ഈ കൊവിഡ് കാലത്ത് രോഗപ്രതിരോധത്തിനുള്ള പുതിയ ദൗത്യം ഏറ്റെടുക്കുന്നു. 'മാഷ്' എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ അദ്ധ്യാപകർ ഈ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം നേതൃത്വം നൽകും.
കൈകൾ ശുചിയാക്കുക, മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നീ മൂന്ന് കാര്യങ്ങൾ ഉറപ്പുവരുത്താൻ പ്രത്യേക സംഘത്തെ വാർഡുകൾ തോറും നിയോഗിക്കും. അദ്ധ്യാപകർ ബ്രെയ്ക്ക് ദ ചെയിൻ കാമ്പയിൻ ബോധവൽക്കരണം നൽകും. നിയമം ലംഘിക്കുന്നവരെ ആദ്യം ഉപദേശിച്ചും അത് അനുസരിക്കാത്തവരെ ശാസിച്ചും നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചുമാണ് അദ്ധ്യാപകർ പ്രവർത്തിക്കുക.
1973 ക്രിമിനൽ നടപടി ചട്ട (സി ആർ പി സി) പ്രകാരം നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള അധികാരം ഈ അധ്യാപകർക്ക് നൽകാനായി ആലോചിക്കുന്നതായി ജില്ലാ കളക്ടർ ഡി. സജിത് ബാബു പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് നിർവ്യാപന ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി അധ്യാപകരുടെ സേവനം ഉറപ്പാക്കുന്നത്. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ നിദ്ദേശപ്രകാരം ഡി.ഡി.ഇ കെ.വി. പുഷ്പയുടെ മേൽനോട്ടത്തിലാണ് അദ്ധ്യാപകർ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്.
ജില്ലയിലെ മുഴുവൻ വാർഡുകളിലും അദ്ധ്യാപകരുടെ സാന്നിധ്യം ഉറപ്പാക്കി രോഗവ്യാപനം തടയുകയാണ് മാഷിന്റെ ലക്ഷ്യം. ബ്രേക്ക് ദി ചെയിൻ മാർഗ്ഗ നിദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിക്കും. ആരോഗ്യ വകുപ്പിന്റെ മാർഗനിദേശങ്ങൾ അനുസരിക്കാത്തവരെ കുറിച്ചുള്ള ഫോട്ടോയും മറ്റു വിവരങ്ങളും അദ്ധ്യാപകർ ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് 8590684023 എന്ന വാട്സ്ആപ്പ് നമ്പറിൽ അയച്ചു കൊടുക്കും. ഇതിന് നേതൃത്വം നൽകുന്ന എല്ലാ അദ്ധ്യാപകരുടെയും മെബൈൽ നമ്പർ ജില്ലാഭരണകൂടം ശേഖരിച്ചിട്ടുണ്ട്.
ബൈറ്റ്
ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചില കടകളിലും പൊതു ഇടങ്ങളിലും മാസ്‌ക് ധരിക്കാതെയും ശാരീരിക അകലം പാലിക്കാതെയും ആളുകൾ കൂട്ടം കൂടുന്നതായി കാണുന്നു. ഇത്തരം സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ നടപടി സ്വീകരിക്കും.
ഡോ. ഡി. സജിത് ബാബു
(കാസകോട് ജില്ലാ കളക്ടർ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |