കൊച്ചി: സ്വർണക്കടത്തിന് പുറമേ ,യു.എ.ഇ സർക്കാരുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾ സംസ്ഥാനത്ത് നടത്തിയ ഭവന നിർമ്മാണ പദ്ധതികളിലും ഇടനിലക്കാരിയായി സ്വപ്ന സരേഷ് കോടികൾ കമ്മിഷൻ കൈപ്പറ്റിയതായി കസ്റ്റംസ് പ്രിവന്റീവ് സംഘം കണ്ടെത്തി. യു എ ഇയുലെ സന്നദ്ധ സംഘടന കേരളത്തിലെ ഭവന നിർമ്മാണത്തിനായി നൽകിയ സഹായത്തിലാണ് സ്വപ്‌നയും കൂട്ടരും വെട്ടിപ്പു നടത്തിയത്. ഏതാണ്ട് 20 കോടിയോളം വരുമിതെന്നാണ് കണക്ക്. എന്നാൽ 1.38 കോടി രൂപ മാത്രമാണ് ഇടനിലക്കാരിയായ കമ്മിഷൻ വകയിൽ താൻ കൈപ്പറ്റിയതെന്നാണ് സ്വപ്‌ന കസ്‌റ്റംസിൽ മൊഴി നൽകിയിരിക്കുന്നത്. ഈ തുക എവിടെയെന്ന ചോദ്യത്തിന് സ്വപ്ന മറുപടി നൽകിയില്ല.
തലസ്ഥാനത്തെ ബാങ്ക് ലോക്കറിൽ നിന്ന് എൻ.ഐ.എ പിടിച്ചെടുത്ത ഒരു കോടി രൂപ കമ്മിഷനായി ലഭിച്ചതല്ലെന്ന് സ്വപ്ന നേരത്തെ പറഞ്ഞിരുന്നു. സ്വപ്നയുടെ ദുരൂഹ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിശദാന്വേഷണം ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് കസ്റ്റംസ് കത്ത് നൽകി. ഹവാല കള്ളപ്പണ ഇടപാടുകളെക്കുറിച്ചും എൻഫോഴ്സ്‌മെന്റ് അന്വേഷണം തുടങ്ങി.
പല തവണയായി 1,85,000 ഡോളറാണ് (ഒരു കോടി 39 ലക്ഷം) കമ്മിഷനായി സ്വപ്നയ്ക്ക് ലഭിച്ചത്. തുക അക്കൗണ്ടിൽ എത്തിയിരുന്നതായും കസ്റ്റംസ് വ്യക്തമാക്കി. മറ്റ് ചില ഇടപാടുകളിലും യു.എ.ഇയിൽ നിന്ന് പണമെത്തിയതായി സ്വപ്ന സമ്മതിച്ചു. തൃശൂർ, മലപ്പുറം ജില്ലകളിലെ ഭവനനിർമ്മാണ പദ്ധതികളുടെ നടത്തിപ്പ് ചുമതലക്കാരിയായിരുന്നു സ്വപ്ന. സഹായിയായി സരിത്തും. കമ്മിഷനിൽ ഒരു വിഹിതം യു.എ.ഇ കോൺസലേറ്റ് ജനറിലും അറ്റാഷെയ്ക്കും കൈമാറിയെന്നും സ്വപ്ന മൊഴി നൽകി. കോടിക്കണക്കിന് രൂപ കണക്കിൽപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ വഴി ചാർട്ടേഡ് അക്കൗണ്ടിന്റെ സഹായം തേടിയത്.
യു എ ഇ യിലെ സന്നദ്ധ സംഘടന കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ആദ്യഘട്ടമെന്ന നിലയിൽ 20 കോടി രൂപയാണ് നൽകിയത്. വീടുകളും ചികിത്സാ സൗകര്യങ്ങളും ഒരുക്കാനായിരുന്നു ഇത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ സർക്കാരുമായി ധാരാണപത്രവും സംഘടന ഒപ്പുവച്ചിരുന്നു. എന്നാൽ, സംസ്ഥാനത്ത് എത്ര വീടുകളാണ് ഈ പദ്ധതി പ്രകാരം നിർമ്മിച്ചു നൽകിയെന്നത് വ്യക്തമല്ല.
ഒരു വീട് പൂർത്തിയാകുമ്പോൾ നിർമ്മാണച്ചെലവിന് ആനുപാതികമായാണ് കമ്മിഷൻ. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെയും വിളിച്ചുവരുത്തി സ്വപ്നയുടെ അക്കൗണ്ടിലെത്തിയ പണത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടും. സ്വപ്ന പണം എന്തിന് ഉപയോഗിച്ചുവെന്നും കണ്ടെത്തണം. ബിനാമി ഇടപാടുകളും പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |