SignIn
Kerala Kaumudi Online
Saturday, 16 May 2026 2.54 AM IST

ജാഗ്രതയോടെ സി.പി.എം: മുള പൊട്ടി അസ്വസ്ഥത

cpm

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് മിന്നൽ പരിശോധനയെ പാർട്ടിയിലും സർക്കാരിലും പരസ്യ വിവാദമാക്കാൻ ധൈര്യം കാട്ടിയ ധനമന്ത്രി തോമസ് ഐസക്കിന്റെ 'അപശബ്ദ'ത്തെ പാർട്ടി മുളയിലേ നുള്ളിക്കളഞ്ഞെങ്കിലും, അസ്വസ്ഥതയുടെ മുള ഇടവേളയ്ക്ക് ശേഷം സി.പി.എമ്മിൽ പൊട്ടിത്തുടങ്ങുന്നതിന്റെ സൂചനയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

പാർട്ടിയിൽ വിഭാഗീയത പൂർണ്ണമായും അവസാനിച്ചെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രഖ്യാപനത്തോടെയാണ് സി.പി.എമ്മിന്റെ തൃശൂർ സമ്മേളനത്തിന് കൊടിയിറങ്ങിയതെങ്കിൽ, പിണറായി സർക്കാരിന്റെ അവസാന ദിനങ്ങളിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നു. ഐസക്കിന്റെ പ്രതികരണം പെട്ടെന്നുണ്ടായ വൈകാരിക പ്രകടനമായി നിസാരവത്കരിച്ചു കാണാൻ പാർട്ടി നേതൃത്വത്തിൽ പലരും തയാറല്ല. പൊലീസ് നിയമ ഭേദഗതിക്കെതിരെ വിമർശനമുയർന്നപ്പോഴും ശക്തമായി അതിനെ ന്യായീകരിച്ച മുഖ്യമന്ത്രിക്ക് പിറ്റേന്ന് പിന്മാറേണ്ടി വന്നത്, പാർട്ടി കേന്ദ്ര നേതൃത്വത്തിൽ നിന്നുയർന്ന വിമർശനങ്ങളുടെ കൂടി പശ്ചാത്തലത്തിലായിരുന്നു. പിന്നാലെ, കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയെ പരസ്യമായി വിമർശിച്ച് മുന്നിട്ടിറങ്ങിയത് പാർട്ടി കേന്ദ്രകമ്മിറ്റി അംഗമായ തോമസ് ഐസക്കും. ഇ.ഡിയുടെ അന്വേഷണനീക്കങ്ങൾ സർക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കെ, ഐസക് ഉയർത്തിയ വിമർശനങ്ങൾക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുമെന്ന തോന്നൽ അദ്ദേഹത്തിനുണ്ടാവാം. മുഖ്യമന്ത്രി സ്വന്തം വകുപ്പിൽ വീണ്ടുമൊരു തിരുത്തലിന് തയാറാകാൻ ഇത് നിമിത്തമാവുമെന്നും കരുതിയിരിക്കാം.

പാർട്ടി പരസ്യമായി തള്ളിപ്പറഞ്ഞത് ഐസക്കിനെ ഒറ്റപ്പെടുത്തുന്നുണ്ടെങ്കിലും, സർക്കാരിൽ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി മുഖ്യമന്ത്രി വിരാജിക്കുന്ന സ്ഥിതിക്ക് ഇളക്കം തട്ടുന്നുവെന്ന പ്രതീതിയുണർത്താൻ പുതിയ സംഭവവികാസങ്ങൾ വഴിയൊരുക്കുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള കോടിയേരിയുടെ മാറ്റത്തിന് പിന്നാലെയാണിതെന്നും രാഷ്ട്രീയ നിരീക്ഷകർ വീക്ഷിക്കുന്നു. സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷ വികാരം ഉൾക്കൊണ്ടാണ് ഐസക് പരസ്യപ്രതികരണത്തിലെ ജാഗ്രതക്കുറവ് സമ്മതിച്ചത്. എന്നാൽ, പുറത്ത് അദ്ദേഹത്തിന്റെ ശരീരഭാഷ അസ്വസ്ഥതയുടേതായിരുന്നു.

മാദ്ധ്യമ സിൻഡിക്കേറ്റ് വീണ്ടും മുള പൊട്ടിത്തുടങ്ങിയെന്ന് മുഖ്യമന്ത്രി വിമർശിച്ചതും ,കാലാവസ്ഥാ വ്യതിയാനം കണ്ടിട്ടാവണം. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് പിന്നാലെ, സമ്മേളനങ്ങളിലേക്ക് പാർട്ടി കടക്കാനിരിക്കുന്നു. വി.എസ് ചേരിയുടെ 'തേയ്മാന'ത്തിന് ശേഷം പാർട്ടിയിൽ പുതിയൊരു ശാക്തിക ബലാബലത്തിലേക്ക് കാര്യങ്ങളെത്തുമോയെന്ന ചോദ്യം അന്തരീക്ഷത്തിലുയരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA