അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മാറ്റി
തിരുവനന്തപുരം : കൊവിഡ് കാലത്തെ പ്രതിസന്ധികളിലൊന്നായ ഓക്‌സിജൻ ക്ഷാമം ആർ.സി.സിയിലും. കരുതൽ ശേഖരം കുറവായതിനാൽ ഇന്നലെ അടിയന്തര സ്വഭാവമില്ലാത്ത എട്ട് ശസ്ത്രക്രിയകൾ മാറ്റി. എന്നാൽ ഒഴിവാക്കാൻ കഴിയാത്ത ശസ്ത്രക്രിയകൾ നടത്തി. ഓക്‌സിജൻ ലഭ്യമാക്കാൻ ടെൻഡർ ഏറ്റെടുത്തിട്ടുള്ള സ്വകാര്യ കമ്പനി കഴിഞ്ഞ ദിവസങ്ങളിൽ സിലിണ്ടർ എത്തിക്കാത്തതാണ് കാരണം. ഓക്‌സിജൻ ക്ഷാമമാണെന്നും ഉടൻ എത്തിക്കാമെന്നും കമ്പനി ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്.നിലവിൽ സ്ഥിതി രണ്ടു ദിവസം കൂടി തുടർന്നാൽ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് വിവരം.അതേസമയം ആർ.സി.സി അധികൃതർ ആരോഗ്യവകുപ്പിനെ വിഷയം അറിയിച്ചു.ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടെ വിഷയത്തിൽ ഇടപ്പെട്ടിട്ടുണ്ട്. ആർ.സി.സിയിൽ പ്രതിദിനം 75 സിലിണ്ടറുകളാണ് ആവശ്യം.കൊവിഡ് വ്യാപനത്തെ തുടർന്ന് ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം ദിവസം 30ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം ശ്രീചിത്ര മെഡിക്കൽ സെന്ററിലും ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് ചില ശസ്ത്രക്രിയകൾ മാറ്റിവച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുവന്ന ഓക്‌സിജനിൽ 40 സിലിണ്ടർ എത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |