കട്ടപ്പന :നഗരസഭയിൽ ഭരണസ്തംഭനം എന്ന ആരോപണം അടിസ്ഥാനരഹിതമാണന്ന് ചെയർപേഴ്‌സൺ ബീനാ ജോബി, മുൻ ചെയർമാൻമാരായ ജോണി കുളംപള്ളി, ജോയി വെട്ടിക്കുഴി എന്നിവർ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടത്തിക്കൊണ്ട് പോകാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ ഒരുക്കിയാണ് നഗരസഭ 100 കിടക്കകളുള്ള ആശുപത്രി സേവനങ്ങൾ ലഭ്യമാക്കിയ ഡി.സി.സി സെന്റർ ഒരുക്കിയത്. ഇതിലേയ്ക്ക് 20 ലക്ഷം രൂപയോളം നഗരസഭ ഇതിനോടകം ചെലവഴിച്ചു. കൂടാതെ 24 മണിക്കൂറും പ്രവർത്തിച്ചുവരുന്ന നഗരസഭയുടെ കൊവിഡ് ഹെൽപ്പ്‌ഡെസ്‌ക് വളരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. ആംബുലൻസും മറ്റ് അനുബന്ധ സൗകര്യങ്ങളും നഗരസഭ മുൻകൈ എടുത്ത് ഒരുക്കിയിട്ടുണ്ട്. പൾസ് ഓക്‌സീമീറ്റർ ചലഞ്ചിലൂടെ എല്ലാ വാർഡുകളിലേയ്ക്കും പൾസ് ഓക്‌സിമീറ്ററുകൾ എത്തിച്ചുനൽകി. പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കുള്ള തുകയും, ക്ഷീരകർഷകർക്ക് ഇൻസെന്റീവ് ഇനത്തിലുള്ള തുകയും പൂർണ്ണമായും കൊടുത്ത് തീർത്തു. കൊവിഡിന്റെ പാശ്ചാത്തലത്തിൽ ഡി.പി.സി യോഗം കൂടാത്തതിനാലാണ് സ്പിൽ ഓവർ പദ്ധതികൾ പൂർത്തിയാക്കാൻ സാധിക്കാത്തത്. ഇത് നഗരസഭാ ഭരണസമിതിയുടെ ഭാഗത്തുനിന്നും വീഴ്ചയായി കണക്കാക്കനാകില്ല. മുമ്പ് നടത്തിയ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കാൻ സാധിക്കാതിരുന്ന ചില അംഗങ്ങൾ ഇന്റർനെറ്റ് കണ്ര്രകിവിറ്റി പ്രശ്‌നം ചൂണ്ടിക്കാണിച്ചതിനാലാണ് ഓൺലൈൻ കൗൺസിൽ യോഗം മാറ്റിവച്ചത്. കൊവിഡ് മഹാമാരിക്കാലത്തും നികുതി കുടിശിക ഉൾപ്പടെ 5 കോടിയോളം രൂപ പിരിച്ചെടുക്കാൻ നഗരസഭയ്ക്ക് സാധിച്ചിട്ടുണ്ട്. യഥാർത്ഥ വസ്തുതകൾ ഇതായിരിക്കെ ഭരണസമിതിയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ചില വ്യക്തികളും, സംഘടനകളും നടത്തുന്ന പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും നേതാക്കൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |