കൊലപാതകമെന്ന് ബന്ധുക്കൾ
കുന്നത്തൂർ: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ മെഡിക്കൽ വിദ്യാർത്ഥിനിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുന്നത്തൂർ ആർ.ടി ഓഫീസിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പോരുവഴി ശാസ്താംനട അമ്പലത്തുംഭാഗം ചന്ദ്രഭവനത്തിൽ കിരൺകുമാറിന്റെ ഭാര്യ വി.എസ്. വിസ്മയയാണ് (മാളു - 24) മരിച്ചത്. കിരൺ ഒളിവിലാണ്.
ഒരു വർഷം മുമ്പായിരുന്നു നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകൾ വിസ്മയയുടെ വിവാഹം. മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പന്തളത്തെ ആയുർവേദ മെഡിക്കൽ കോളേജിൽ അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു.
കുളിമുറിയിലെ ജനൽക്കമ്പിയിലാണ് ഇന്നലെ വെളുപ്പിന് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പീഡനം വിവരിച്ച് വിസ്മയ സഹോദരന് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ ബന്ധുക്കൾ പൊലീസിന് കെെമാറി. മർദ്ദനമേറ്റതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിലുണ്ട്. ഇതോടെയാണ് കിരൺ ഒളിവിൽ പോയത്. സന്ദേശം ലഭിച്ച് അധികം വെെകാതെയാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഫോറൻസിക് വിദഗ്ദ്ധർ തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശാസ്താംകോട്ട ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്. ഭർതൃവീട്ടുകാരുടെ മൊഴിയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും നിർണായകമാകും. സംസ്കാരം നിലമേൽ കൈതോട്ടിലെ വീട്ടിൽ പിന്നീട് നടക്കും.
നൂറ് പവനും 1.20 ഏക്കറും കാറും നൽകിയിട്ടും...
നൂറ് പവനും 1.20 ഏക്കർ സ്ഥലവും നൽകിയിട്ടും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായി വിസ്മയയുടെ ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഉപദ്രവം തുടർന്നതോടെ വിസ്മയ സ്വന്തം വീട്ടിലേക്ക് പോന്നു. പിന്നീട് സമുദായസംഘടന ഇടപെട്ടതോടെയാണ് തിരികെപ്പോയത്. എന്നിട്ടും ഉപദ്രവം തുടർന്നു. ഇതിനിടെ കിരൺ ആവശ്യപ്പെട്ടത് പ്രകാരം പത്തുലക്ഷം രൂപ വിലയുള്ള കാറും നൽകി. ഈ കാർ വിറ്റ് പണം നൽകണമെന്നായി പിന്നീട്. വായ്പയെടുത്ത് വാങ്ങിയതിനാൽ വാഹനം വിൽക്കാനാകില്ലെന്ന് വിസ്മയയുടെ വീട്ടുകാർ അറിയിച്ചു. തുടർന്നും ഉപദ്രവിച്ചതോടെ വിസ്മയയുടെ അച്ഛൻ ശൂരനാട് പൊലീസിൽ പരാതി നൽകി. സ്റ്റേഷനിൽ വിളിപ്പിച്ച് രമ്യതയിലാക്കാൻ ശ്രമിച്ചിട്ടും കിരൺ ക്രൂരമർദ്ദനം തുടർന്നു.
വിസ്മയയുടെ വാട്സ് ആപ്പ് പോസ്റ്റ്
‘ദേഷ്യം വന്നാൽ എന്നെ അടിക്കും. വണ്ടി കൊള്ളില്ലെന്നു പറഞ്ഞ് എന്നും തെറിപറയും. കഴിഞ്ഞ ദിവസവും തെറി വിളിച്ചു. അച്ഛനെയും കുറേ ചീത്ത പറഞ്ഞു. ഞാൻ ഇത്ര ലെവൽ ആയിട്ടും കിട്ടിയ കോപ്പ് വണ്ടി എന്നൊക്ക പറഞ്ഞു. കുറേ നേരം സഹിച്ചിരുന്നു. സഹികെട്ട് മുറിയിൽ നിന്ന് ഇറങ്ങാൻ നോക്കിയപ്പോ മുടിയിൽ പിടിച്ചു വലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണപ്പോൾ മുഖത്ത് ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമർത്തി...
''
ഇന്നലെ വെളുപ്പിന് വിസ്മയയ്ക്ക് സുഖമില്ലെന്നും ആശുപത്രിയിലാണെന്നും പറഞ്ഞ് ഫോൺ വന്നു. വിസ്മയയുടെ അച്ഛൻ ശൂരനാട് സ്റ്റേഷനിൽ വിളിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. അവൾ ആത്മഹത്യ ചെയ്യില്ല.
ഡോ. രേവതി,
സഹോദര ഭാര്യ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |