തിരുവനന്തപുരം: ശമ്പളം ഭാഗികമായും പെൻഷൻ പൂർണമായും മുടങ്ങിയതോടെ ഉപഭോക്താക്കളുടെ ബിൽകുടിശിക പിരിക്കാൻ കെ.എസ്.ഇ.ബി നീക്കം. 600 കോടി രൂപയാണ് കുടിശികയുള്ളത്.
അതേസമയം,കുടിശിക അടയ്ക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന് വൈദ്യുത വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കുടിശികയുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമേ സർക്കാർ തീരുമാനം കൈക്കൊള്ളുകയുള്ളൂ. അതുവരെ നിലവിലെ സ്ഥിതി തുടരും.
കെ.എസ്.ഇ.ബിയുടെ കുടിശിക പിരിവ് രണ്ടുമാസത്തേക്ക് നിർത്തിവയ്ക്കുമെന്ന് മേയ് അഞ്ചിന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിന്റെ കാലാവധി തീരുകയാണ്. അതിനാൽ തുക അടയ്ക്കാൻ നോട്ടീസ് നൽകും.
ബിൽ അടച്ചില്ലെങ്കിലും വൈദ്യുതി വിച്ഛേദിക്കില്ലെന്ന ധാരണയിൽ സാമ്പത്തിക ശേഷിയുള്ളവർപോലും ബിൽ അടയ്‌ക്കുന്നില്ലെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. തവണകളായെങ്കിലും തുക അടയ്ക്കണമെന്നാണ് നിർദേശം. തൊഴിലാളികൾ മുതൽ എ.ഇമാർ വരെയുള്ളവർക്കാണ് രണ്ടിന് ശമ്പളം ലഭിച്ചത്. മുകളിലോട്ടുള്ള ഉദ്യോഗസ്ഥരിൽ ഭൂരിഭാഗത്തിനും ശമ്പളം ലഭിച്ചിട്ടില്ല. പെൻഷനും നൽകിയിട്ടില്ല. രണ്ടു ദിവസത്തിനകം ഇവ നൽകുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും കുടിശിക പിരിക്കാതെ മുന്നോട്ടു പോകാനാവില്ലെന്നാണ് ബോർഡിന്റെ സാമ്പത്തിക വിഭാഗത്തിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ വർഷവും ലോക്ക് ഡൗണിൽ നോട്ടീസ് നൽകിയെങ്കിലും വിമർശനം ഉയർന്നതോടെ തീരുമാനം പിൻവലിച്ചിരുന്നു. 2020 ഏപ്രിൽ 20 മുതൽ ജൂൺ 19 വരെയുള്ള ബിൽ ഗഡുക്കളായി അടയ്ക്കാൻ ഡിസംബർ 31വരെ സമയവും നൽകിയിരുന്നു.
''കെ.എസ്.ഇ.ബിയുടെ സാമ്പത്തിക സ്ഥിതി മോശമാകാതിരിക്കാനാണ് നടപടി. കുടിശിക പിരിക്കാതിരുന്നാൽ അടുത്ത മാസത്തെ ശമ്പളവും പെൻഷനും നൽകാൻ ബുദ്ധിമുട്ടും''
-എൻ.എസ്.പിള്ള
വൈദ്യുതി ബോർഡ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |