SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.26 PM IST

തോക്ക് തിരിച്ച് പിടിച്ച് രാജീവ് ഗാന്ധിയുടെ തലയ്ക്കടിക്കാനോങ്ങിയ ശ്രീലങ്കൻ ഭടൻ, അന്ന് ഒഴിവായത് വലിയ ദുരന്തമായിരുന്നു, കൊളംബോയിലെ മുൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗൻ എഴുതുന്നു

rajiv-gandhi-

1987 ജൂലായ് 29ന് ഇന്ത്യ ശ്രീലങ്കയുമായി ഒപ്പുവച്ച 'ഇന്ത്യ -ശ്രീലങ്ക എക്കോർഡ് ' എന്ന കരാറിനെ വ്യത്യസ്തമാക്കുന്നത് കരാർ ഒപ്പുവച്ച ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും പുറമെ എൽ.ടി.ടി.ഇ (തമിഴ് പുലികൾ ) എന്ന തീവ്ര തമിഴ് സംഘടന മൂന്നാമതൊരു ഘടകമാണെന്നതും, കരാർ നടപ്പാക്കാൻ വേണ്ടിവന്നാൽ, ഇന്ത്യൻ സമാധാനസേനയെ വിന്യസിക്കാൻ തയ്യാറാണെന്ന് ഇന്ത്യ സമ്മതിച്ചതുമാണ്. കരാർ ഒപ്പുവച്ചിട്ട് 35-ാം വർഷത്തിലേക്ക് കടക്കുമ്പോൾ, എന്തായിരുന്നു കരാർ, ഇന്ത്യയ്ക്ക് അതിൽ ഒപ്പുവയ്ക്കേണ്ടിവന്ന സാഹചര്യമെന്തായിരുന്നു. എന്തുകൊണ്ട് കരാർ നടപ്പാക്കാൻ കഴിയാതെ പോയി എന്നീ കാര്യങ്ങളെക്കുറിച്ചുള്ള ഒരവലോകനം ആവശ്യമാണ്.

1949 ൽ ബ്രിട്ടീഷുകാർ സിലോണിന് (ശ്രീലങ്ക) സ്വാതന്ത്ര്യം നൽകുമ്പോൾ ജനസംഖ്യ (10 ദശലക്ഷം) യിൽ 75 ശതമാനം സിംഹളരും 12 ശതമാനം തമിഴ് വംശജരും എട്ട് ശതമാനം മുസ്ലിങ്ങളും ബാക്കി ബർഗേർസ് ഉൾപ്പെടെ മറ്റുള്ളവരുമായിരുന്നു. എന്നാൽ, ബ്രിട്ടീഷുകാരുടെ കാലത്ത് അവരുടെ വിശ്വാസം നേടാൻ കഴിഞ്ഞ തമിഴ് വംശജർ, ഭരണതലത്തിലും വിദ്യാഭ്യാസ - വ്യവസായ മേഖലകളിലും വളരെയേറെ നേട്ടം കൈവരിച്ചിരുന്നു. സ്വാതന്ത്ര്യത്തിനു മുൻപ് അതിൽ പ്രകടമായ പ്രതിഷേധം പ്രകടിപ്പിക്കാൻ സാധിക്കാതിരുന്ന സിംഹളർ, സ്വാതന്ത്ര്യം കിട്ടി ഭരണം കൈകളിലെത്തിയപ്പോൾ മുതൽ തമിഴരെ ഏതുവിധേനയും വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു.

1955ൽ ഡി.എസ്. സേനാനായകെയ്ക്കുശേഷം പ്രധാനമന്ത്രിയാകാൻ അവസരം ലഭിക്കില്ലെന്ന് ഉറപ്പായപ്പോൾ, ഭരണകക്ഷിയായ യു.എൻ.പിയുടെ മുതിർന്ന നേതാവായ എസ്.ഡബ്ളിയു.ആർ.ഡി ബന്ദാരനായകെ സ്വന്തമായി ശ്രീലങ്ക ഫ്രീഡം പാർട്ടി (SLFP) രൂപീകരിച്ചു. 1956ലെ തിരഞ്ഞെടുപ്പിനു മുൻപ് ശക്തമായ വംശീയകാർഡ് ഉപയോഗിച്ച്, തന്നെ തിരഞ്ഞെടുപ്പുകളിൽ വിജയിപ്പിച്ചാൽ ഭരണത്തിൽ വന്ന് 48 മണിക്കൂറിനകം സിംഹളഭാഷയെ മാത്രം ദേശീയഭാഷയാക്കാമെന്ന് വാഗ്ദാനവും നൽകി. വിധിവൈപരീത്യമെന്ന് പറയട്ടെ വലതുപക്ഷ സിംഹളരെ പ്രീണിപ്പിച്ച് അധികാരത്തിൽ വന്ന ബന്ദാരനായകെ 1959ൽ ഒരു ബുദ്ധഭിക്ഷുവിന്റെ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് ഭരണത്തിൽ വന്ന അദ്ദേഹത്തിന്റെ വിധവ സിരിമാവോ ബന്ദാര നായകെയുടെ സമയത്തും പലവിധ കരാറുകൾ ഒപ്പുവച്ചെങ്കിലും ഒന്നും ഫലപ്രദമായി നടപ്പാക്കിയിരുന്നില്ല. തത്ഫലമായി സമാധാന ചർച്ചകളിൽ വിശ്വാസം നഷ്ടപ്പെട്ട ഒരു വിഭാഗം തമിഴ് യുവജനങ്ങൾ തീവ്രവാദമാർഗം സ്വീകരിച്ചു.

1977ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ സിരിമാവോ ബന്ദാരനായകെയെ പരാജയപ്പെടുത്തി യു.എൻ.പി നേതാവ് ജെ.ആർ. ജയവർദ്ധനെ അധികാരത്തിൽ വന്നു. ശ്രീലങ്കയിൽ അക്രമ രാഷ്ട്രീയം ആരംഭിച്ചത് ഈ തിരഞ്ഞെടുപ്പോടു കൂടിയാണ്. 1977 മുതൽ 82 വരെ ഒരു വശത്ത് തമിഴ് നേതാക്കളുമായി ചർച്ച നടത്തി പ്രശ്നപരിഹാരത്തിനു ശ്രമം നടത്തുമ്പോൾ മറുവശത്ത് പാകിസ്ഥാനിൽ നിന്നും ഇസ്രയേലിൽ നിന്നും തമിഴ് പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനു സഹായങ്ങൾ തേടുകയായിരുന്നു ജയവർദ്ധനെ ഭരണം . 1983 ആയപ്പോഴേക്കും തമിഴ് തീവ്രവാദികളും ശ്രീലങ്കൻ സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വളരെയേറെ വർദ്ധിച്ചിരുന്നു. ജൂലായ് 23 ന് ജാഫ്നയിൽ നടന്ന രൂക്ഷ ഏറ്റുമട്ടലിൽ 13 സുരക്ഷാഭടന്മാർ കൊല്ലപ്പെട്ടു. അവരുടെ ഭൗതികശരീരം കൊളംബോയിൽ എത്തിയതോടെ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടു. തമിഴരുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും തിരഞ്ഞുപിടിച്ച് തീവച്ച് നശിപ്പിച്ചു. ഒരാഴ്ച നീണ്ടുനിന്ന കലാപത്തിൽ ആയിരത്തിലധികം തമിഴ് വംശജർ കൊല്ലപ്പെട്ടു. തുടർന്ന് എല്ലാം നഷ്ടപ്പെട്ട രണ്ടുലക്ഷത്തിലധികം തമിഴർ അഭയാർത്ഥികളായി ഇന്ത്യയിലെത്തി. സാമ്പത്തികശേഷിയുള്ള ആയിരക്കണക്കിന് തമിഴർ യൂറോപ്പുൾപ്പെടെ വികസിത രാജ്യങ്ങളിലേക്ക് കുടിയേറി.

ഇന്ത്യൻ വംശജരായ തമിഴർക്ക് വംശീയ കലാപത്തിലേറ്റ ആഘാതത്തിന്റെ ആഴം മനസിലാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലങ്കൻ പ്രസിഡന്റ് ജയവർദ്ധനെയുമായി ടെലിഫോണിൽ ബന്ധപ്പെട്ടു. ഇന്ത്യൻ വംശജരുടെ ആശങ്കയകറ്റാൻ വിദേശകാര്യമന്ത്രി പി.വി. നരസിംഹറാവുവിനെ കൊളംബോയിലേക്ക് തന്റെ പ്രത്യേക ദൂതനായി അയയ്ക്കാൻ ഉദ്ദേശിക്കുന്നതായും അറിയിച്ചു. അതനുസരിച്ച് ജൂലായ് 26ന് നരസിംഹറാവു കൊളംബോയിലെത്തി ജയവർദ്ധനയുമായി ചർച്ച നടത്തി. യഥാർത്ഥത്തിൽ ശ്രീലങ്കയിലെ വംശീയ പ്രതിസന്ധിക്ക് , ഇന്ത്യ പരിഹാരം കണ്ടെത്താൻ ആരംഭിച്ചത് നരസിംഹറാവുവിന്റെ സന്ദർശനം മുതലാണ്. തുടർ ചർച്ചകൾക്കായി ഇന്ദിരാഗാന്ധി മുതിർന്ന നയതന്ത്രജ്ഞനായി ജി. പാർത്ഥസാരഥിയെ പ്രത്യേക ദൂതനായി നിയമിച്ചു. 1983നും 85നും ഇടയിൽ പലതവണ ജി.പി ശ്രീലങ്കൻ ഗവൺമെന്റ് നേതാക്കളുമായും തമിഴ് പ്രതിനിധികളുമായും ചർച്ചകൾ നടത്തി. നിർഭാഗ്യവശാൽ ചർച്ചകൾ ഫലപ്രദമായില്ലെന്ന് മാത്രമല്ല, രണ്ട് കക്ഷികളും തമ്മിലുള്ള വിദ്വേഷം വർദ്ധിക്കുകയും ചെയ്‌തു.

1984 ഒക്ടോബറിൽ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടശേഷം അധികാരത്തിലെത്തിയ രാജീവ്ഗാന്ധി, ശവസംസ്കാര ചടങ്ങിനെത്തിയ ശ്രീലങ്കൻ പ്രസിഡന്റ് ജയവർദ്ധനയുമായി നടത്തിയ ഹ്രസ്വ കൂടിക്കാഴ്ചയിൽ സമാധാനചർച്ചയിൽ ഒരു പുതിയ തുടക്കത്തിനുള്ള സന്നദ്ധത അറിയിച്ചു. അതനുസരിച്ച് ഇന്ത്യയുടെ സാന്നിദ്ധ്യത്തിൽ ശ്രീലങ്കൻ ഗവൺമെന്റിന്റെയും തമിഴ് സംഘടനകളുടെയും പ്രതിനിധികൾ 1985 ജൂലായിൽ ഭൂട്ടാൻ തലസ്ഥാനമായ തിമ്പുവിൽ രണ്ടുവട്ടം ചർച്ചകൾ നടത്തി. തമിഴർ മുന്നോട്ടുവച്ച അടിസ്ഥാന ആവശ്യങ്ങളിൽ പ്രധാനം അധികാര വികേന്ദ്രീകരണത്തിന്റെ പ്രാഥമിക യൂണിറ്റ് എന്ന നിലയിൽ നിലവിലുള്ള ഡിസ്ട്രിക്ട് കൗൺസിലിനു പകരം പ്രവിശ്യകൾ രൂപീകരിക്കുക, ജാഫ്ന, മുല്ലതീവ്, കില്ലിനോച്ചി ജില്ലകൾ ഉൾപ്പെടെ നോർത്തേൺ പ്രോവിൻസും അമ്പാറെ, ബെറ്റിക്കൊലോവ, ട്രിങ്കമാലി ഉൾപ്പെടെ ഈസ്റ്റേൺ പ്രോവിൻസും കൂട്ടിച്ചേർത്ത് വടക്കുകിഴക്കൻ പ്രവിശ്യ ഉണ്ടാക്കുകയും തമിഴ് വംശജരുടെ മാതൃഭൂമിയായി അംഗീകരിക്കുകയും ചെയ്യുക, ഭരണപരവും ധനകാര്യപരവുമായ അധികാരം പ്രവിശ്യകളുമായി പങ്കിടുക, തമിഴ് ഭാഷയെ സിംഹള ഭാഷയ്ക്കൊപ്പം ദേശീയ ഭാഷയായി അംഗീകരിക്കുക, ജനസംഖ്യയ്ക്ക് അനുസൃതമായി തമിഴ് വംശജർക്ക് സുരക്ഷാസേനയിൽ നിയമനം നൽകുക തുടങ്ങിയവയായിരുന്നു. ചർച്ചകൾ പരാജയമായിരുന്നെങ്കിലും അതിനെ ഒരു തുടക്കമായിട്ടാണ് ഇന്ത്യ കണ്ടത്. കാബിനറ്റിൽ ചർച്ച ചെയ്തശേഷം സിംഹള ജനതയും ബുദ്ധമത പുരോഹിതന്മാരും അംഗീകരിക്കില്ലെന്ന കാരണം പറഞ്ഞ് ശ്രീലങ്കൻ തമിഴരുടെ ആവശ്യങ്ങൾ പാടെ നിരാകരിച്ചു.

തിമ്പു ചർച്ചകളുടെ പരാജയത്തിനുശേഷം എൽ.ടി.ടി.ഇ സുരക്ഷാസേനയുമായുള്ള സംഘട്ടനത്തിന്റെ തീവ്രത വർദ്ധിപ്പിച്ചപ്പോൾ സുരക്ഷാസേന തമിഴ്‌വംശജരെ തന്നെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം ശക്തിപ്പെടുത്തി. അതിനായി ശ്രീലങ്കൻ ഗവൺമെന്റ് പല യൂറോപ്യൻ രാജ്യങ്ങളുടെയും ഇസ്രായേലിന്റെയും പാകിസ്ഥാന്റെയും സഹായം തേടിയിരുന്നു.

മേയ് 27ന് വൈകുന്നേരം ബാങ്ക് ഒഫ് സിലോണിന്റെ കെട്ടിട ഉദ്ഘാടന ചടങ്ങിൽ ജയവർദ്ധനെ പ്രഖ്യാപിച്ചു. ഇത്തവണത്തെ യുദ്ധം എല്ലാം അവസാനിപ്പിക്കാനുള്ള യുദ്ധം (''This time the fight is a fight to the finish'' ) ആണ്. അന്നുതന്നെ നിരപരാധികളായ തമിഴ് ജനത നേരിടേണ്ടിവരുന്ന കടുത്ത ദുരവസ്ഥയിൽ ഇന്ത്യാ ഗവൺമെന്റ് പ്രതിഷേധം അറിയിച്ചു. എന്നാൽ, ആക്രമണം തുടരുമെന്ന് ജയവർദ്ധനെ മറുപടി നൽകി. തുടർന്ന് മേയ് 28 ന് രാജീവ്ഗാന്ധി തന്റെ വാർത്താസമ്മേളനത്തിൽ തമിഴ് ജനതയെ സംരക്ഷിക്കുന്നതിന് വേണ്ടിവന്നാൽ ഇന്ത്യയ്ക്ക് ഇടപെടേണ്ടി വരുമെന്ന് താക്കീത് നൽകി.

തുടർന്ന് ജൂലായ് 19ന് രാജീവ്ഗാന്ധി നിർദ്ദേശിച്ചതനുസരിച്ച് ഹൈകമ്മിഷനിലെ ഒന്നാം സെക്രട്ടറി ഹർദ്വീപ് പുരി ജാഫ്നയിൽ പോയി പ്രഭാകരനുമായി ചർച്ച നടത്തി. കരാറിൽ താൻ തൃപ്തനാണെന്നാണ് പ്രഭാകരൻ അറിയിച്ചത്.

കരാർ ഒപ്പിടുന്നതിന് മുൻപ് തമിഴ്നാട് മുഖ്യമന്ത്രി എം.ജി. ആറിനെയും പ്രധാനമന്ത്രി രാജീവ്ഗാന്ധിയെയും കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതനുസരിച്ച് 23 ന് പ്രഭാകരനെ മദ്റാസിലെത്തിക്കുകയും എം.ജി.ആറുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുകയും അടുത്ത ദിവസം ഡൽഹിയിലേക്ക് കൊണ്ടുപോവുകയുമുണ്ടായി. ഡൽഹിയിൽ എം.കെ. നാരായണനും ദീക്ഷിയും ഹർദീപ് പുരിയും ചേർന്ന് കരട് നിർദ്ദേശിക്കുന്നതിനെക്കുറിച്ച് വിശദമായി വിവരിച്ചുകൊടുത്തു. എന്നാൽ, പ്രഭാകരൻ അവയിൽ തൃപ്തനല്ലെന്നു പറഞ്ഞ് പിന്മാറുകയായിരുന്നു. അതിനുശേഷം രാഷ്ട്രീയ കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് കമ്മിറ്റി കൂടുകയും കരാർ ഒപ്പിടാൻ തീരുമാനിക്കുകയുമായിരുന്നു. അതനുസരിച്ച് ജൂലായ് 29ന് കൊളംബോയിൽ കരാർ ഒപ്പിട്ടു. അടുത്ത ദിവസം തിരികെ പോകുന്നതിനു മുൻപ് നടന്ന ഗാർഡ് ഒഫ് ഓണറിൽ ശ്രീലങ്കൻ നേവിയിലെ ഒരു ഭടൻ തന്റെ തോക്ക് തിരിച്ചുപിടിച്ച് ചുഴറ്റി രാജീവ്ഗാന്ധിയുടെ തലയ്ക്കടിക്കാൻ ശ്രമിച്ചു. സമയോചിതമായി ഒഴിഞ്ഞതിനാൽ അടി രാജീവ്ഗാന്ധിയുടെ തോളിലായിരുന്നു പതിച്ചത്. അങ്ങനെ വലിയൊരു ദുരന്തം ഒഴിവായി.

ജനസംഖ്യയിൽ 74 ശതമാനമുള്ള സിംഹളർ 15 ശതമാനം മാത്രമുള്ള തമിഴർ, തമിഴ്നാട്ടിലെ ജനസംഖ്യയുമായി കൂട്ടിച്ചേരുമ്പോൾ തങ്ങൾ ന്യൂനപക്ഷമായി മാറുമെന്ന് ഭയപ്പെട്ടിരുന്നതാണ് പ്രധാനപ്രശ്നം. 2009ൽ എൽ.ടി.ടി.ഇയെ തകർത്തത് ഇന്ത്യയുടെ കൂടെ സഹായത്താലാണെന്നത് മറ്റൊരു കാര്യം.

(ഡി. ജയചന്ദ്രൻ , ഇന്ത്യൻ ഹൈ കമ്മിഷൻ കൊളംബോയിലെ മുൻ നയതന്ത്ര ഉദ്യോഗസ്ഥനാണ് ലേഖകൻ ഫോൺ : 9496255315)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, INDIA, SRILANKA, RAJIV GANDHI, RAJIV GANDHI ATTACKED IN SRILANKA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.