തിരുവനന്തപുരം: വൈദ്യുതി നിയമ ഭേദഗതിയിലൂടെ രാജ്യത്തെ വൈദ്യുതി വിതരണ മേഖലയാകെ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശക്തമായ ജനകീയ മുന്നേറ്റം രൂപപ്പെടുത്തണമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു . കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
2003ൽ വൈദ്യുതി നിയമം പ്രാബല്യത്തിൽ വന്ന നാൾ മുതൽ സ്വകാര്യവത്കരണ നീക്കങ്ങൾ സജീവമായിരുന്നു. ലോക രാജ്യങ്ങളിലെ 70 ശതമാനം വിതരണ കമ്പനികളും പൊതുമേഖലയിലാണ് . കെ.എസ്.ഇ.ബിയെ പൊതുമേഖലയിൽ കാര്യക്ഷമതയോടെ നിലനിറുത്തിയതിന്റെ ഗുണഫലങ്ങൾ ഇന്നാട്ടിലെ സാധാരണക്കാർക്ക് ലഭ്യമായിട്ടുണ്ട്. സൗര വൈദ്യുതിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് കെ.എസ്.ഇ.ബിയും,
ഇ.എം.സിയും, അനർട്ടും സംയുക്തമായി സമർപ്പിച്ച കേരള ഹരിത ഊർജ്ജ മിഷൻ പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. വരുന്ന 5 വർഷം കൊണ്ട് 3000 മെഗാവാട്ട് വൈദ്യുതിയാണ് ഇതിലൂടെ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |