തിരുവനന്തപുരം: ഡി.സി.സി പട്ടികയെച്ചൊല്ലിയുള്ള പൊട്ടിത്തെറിക്ക് പിന്നാലെ പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥ് ഇന്ന് പാർട്ടിവിടുന്ന കാര്യം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ ചങ്കുറപ്പുള്ള രാഷ്ട്രീയ നേതാവായ പിണറായിയുടെ അടുക്കളകാരനാകേണ്ടി വന്നാലും ചെരുപ്പ് നക്കേണ്ടി വന്നാലും അഭിമാനമാണെന്നും ഗോപിനാഥ് വാർത്താസമ്മളനത്തിൽ പറഞ്ഞിരുന്നു. ഗോപിനാഥിന്റെ ഈ പ്രസ്താവനയ്ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സഹപ്രവർത്തകൻ കൂടിയായ രതീഷ് പരുത്തിപ്പുള്ളി.
ഗോപിയേട്ടൻ പത്രസമ്മേളനത്തിൽ പറഞ്ഞ 'പിണറായിയുടെ ചെരുപ്പ് നക്കാൻ ' ഞങ്ങളെ കിട്ടില്ല, പെരുങ്ങോട്ടുകുറിശ്ശി കോൺഗ്രസ്സ് ഭരണസമിതി 5 കൊല്ലം പൂർത്തിയാക്കുക തന്നെ ചെയ്യും, പുതിയ നേതൃത്വം ഉടൻ തന്നെ ഉണ്ടാകും! ഈ കൊടിയ്ക്ക് താഴെയാണ് ഞാനും, എനിക്ക് എൻ്റെ പാർട്ടിയാണ് വലുതെന്നും രതീഷ് ഫേസ്‌ബുക്കിൽ കുറിച്ചു.
യൂത്ത് കോണ്‍ഗ്രസ് പതാക ഏന്തിയ ചിത്രം അടക്കം രതീഷ് ഗോപിനാഥിന് നല്‍കിയ മറുപടി കോണ്‍ഗ്രസ് സൈബര്‍ അണികള്‍ ഏറ്റെടുത്തിരിക്കുകയാണ്
.
രതീഷ് പരുത്തിപ്പുള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട ലീഡർ എ.വി ഗോപിനാഥ് കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും രാജിവച്ചു!
ഞങ്ങളുടെ സ്വന്തം എ.വി.ജി!
അമ്പത് വർഷത്തെ പാർട്ടി ജീവിതം അവസാനിപ്പിച്ച് ഗോപിയേട്ടൻ പടിയിറങ്ങി,
എൻ്റെ രാഷ്ട്രീയഗുരുവാണ്, ഞങ്ങൾക്ക് ഒരു പാട് പ്രചോദനങ്ങൾതന്ന വ്യക്തിയാണ് ഗോപിയേട്ടൻ, ഞങ്ങളുടെ പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് തുടർച്ചയായി അമ്പത്കൊല്ലം കോൺഗ്രസ്സ് ഭരണത്തിൽ പിടിച്ചുകെട്ടിയ പ്രിയപ്പെട്ട ലീഡർ, ഒരവിടെ പോലും ഞങ്ങൾ ലീഡറെ തളളിപ്പറയില്ല, കോൺഗ്രസ്സ് പാർട്ടിയെ പെരുങ്ങോട്ടുകുറിശ്ശിയിൽ വളർത്തിയതും നിലനിർത്തിയതും ഗോപിയേട്ടൻ തന്നെയാണ് അതിൽ ഒരു തർക്കവും ഇല്ല.
ഗോപിയേട്ടന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കൊടുത്ത ചില വാഗ്ദാനങ്ങൾ KPCC നേത്യത്വം പാലിക്കാതെ പോയത് തെറ്റു തന്നെയാണ്, പറഞ്ഞ് പറ്റിച്ചു എന്നു തന്നെ വേണമെങ്കിൽ പറയാം, പക്ഷേ ഇതിലും വലിയ വാഗ്ദാനങ്ങൾ നല്കി പറ്റിച്ച കഥകളും നമ്മുടെ പാർട്ടിയിൽ ഉണ്ട്, KPCC യുടെ പുതിയ നേതൃത്വം ഇതെല്ലാം പരിഹരിക്കും എന്നൊരു വിശ്വാസവും ഉണ്ട്, ഗോപിയേട്ടന് ഇത്രതോളം ക്ഷമിക്കാമെങ്കിൽ കുറച്ച് കൂടി കാത്തിരിക്കാമായിരുന്നു, ഒരു DCC പ്രസിഡൻ്റ് സ്ഥാനം കിട്ടാതതിൻ്റെ പേരിൽ ഗോപിയേട്ടൻ രാജി വച്ച് പോയത് തെറ്റായ ഒരു തീരുമാനം തന്നെയാണ്. ഇതിലും വലിയ പദവികൾ ഗോപിയേട്ടൻ ആവശ്യപ്പെടാതെ തന്നെ ഗോപിയേട്ടന് പാർട്ടി നല്കിയിട്ടുണ്ട്, ഗോപിയേട്ടൻ വഹിച്ചിട്ടും ഉണ്ട്,
KSU ആലത്തൂർ താലൂക്ക് പ്രസിഡൻ്റ്,
പാലക്കാട് ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി (1979-1984)
പാലക്കാട് ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് (1984-1988)
ആലത്തൂർ MLA
(1991-1996)
തൊഴിലാളി യൂണിയൻ പ്രസിഡൻറ് - മാരിക്കോ, കാംക്കോ, റുബ്ഫില്ല etc. കഞ്ചിക്കോട്
(2002-2015)
പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി
(2002-2007)
പാലക്കാട് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ
(2007-2009)
എന്നീ നിലകളിൽ പ്രവർത്തിച്ചു, കൂടാതെ
പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് 25 വർഷക്കാലം പ്രസിഡൻ്റ് ആയി ചുമതല നിർവ്വഹിച്ചു
(1979-95, 2000-05, 2015-2020),
നിലവിൽ KPCC എക്സിക്യൂട്ടീവ് മെമ്പറായും, പരുത്തിപ്പുള്ളി ക്ഷീരോത്പാദന സഹകരണ സംഘം ഡയറക്ടറായും, പെരുങ്ങോട്ടുകുറിശ്ശി സഹകരണ ബാങ്ക് പ്രസിഡൻ്റ് ആയും, ഗ്രാമപഞ്ചായത്തിൻ്റെ ആറാം വാർഡ് മെമ്പറായും ചുമതല നിർവഹിക്കുന്നു!
ഗോപിയേട്ടൻ്റെ ഭാഗത്ത് നിന്നും ചിന്തിക്കുമ്പോൾ ഗോപിയേട്ടൻ ഇപ്പോൾ എടുത്ത തീരുമാനം ചിലപ്പോൾ ശരി എന്നു തോന്നാം. എന്നാൽ ഞങ്ങൾക്ക് അത് ഉൾക്കൊള്ളാൻ കഴിയില്ല, ഒരു കോൺഗ്രസ്സുക്കാരനായ ഗോപിയേട്ടനെ മാത്രമേ ഞങ്ങൾക്ക് അംഗീകരിക്കാനും കഴിയൂ! ഗോപിയേട്ടൻ എപ്പോളും പറയാറുള്ള പോലെ പാർട്ടിയാണ് വലുത് മറിച്ചുള്ളതെല്ലാം താല്കാലികം മാത്രമാണ്,
അതെ പാർട്ടിയാണ് നമ്മുക്ക് ഇപ്പോൾ വലുത്!
പാർട്ടി ഒരു സെമി കേഡർ സിസ്റ്റത്തിലേക്ക് പോകുന്ന ഈ സമയത്ത് ഓരോ പാർട്ടി പ്രവർത്തകരും, നേതാക്കന്മാരും പാർട്ടിയെ അനുസരിക്കാൻ കൂടി തയ്യറാകണം, പാർട്ടി എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്. ഗോപിയേട്ടൻ പത്രസമ്മേളനത്തിൽ പറഞ്ഞ 'പിണറായിയുടെ ചെരുപ്പ് നക്കൽ' ഞങ്ങളെ കിട്ടില്ല, പെരുങ്ങോട്ടുകുറിശ്ശി കോൺഗ്രസ്സ് ഭരണസമിതി 5 കൊല്ലം പൂർത്തിയാക്കുക തന്നെ ചെയ്യും, പുതിയ നേതൃത്വം ഉടൻ തന്നെ ഉണ്ടാകും!
ഈ കൊടിയ്ക്ക് താഴെയാണ് ഞാനും, എനിക്ക് എൻ്റെ പാർട്ടിയാണ് വലുത്!
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |