പ്രവേശനപ്പരീക്ഷ വർഷത്തിൽ രണ്ട്
ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാഡമിയിൽ (എൻ.ഡി.എ) വനിതകൾക്ക് പ്രവേശനത്തിന് അടുത്ത വർഷം ആദ്യം വിജ്ഞാപനമിറക്കി മേയിൽ പ്രവേശന പരീക്ഷ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. എൻ.ഡി.എ പ്രവേശനപ്പരീക്ഷ വർഷത്തിൽ രണ്ടുതവണ നടത്തുമെന്നും പ്രതിരോധ മന്ത്രാലയ ഡയറക്ടർ ക്യാപ്ടൻ ശാന്തനു ശർമ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
വനിതൾക്കായി ഫയറിംഗ് ഉൾപ്പെടെ പരിശീലനത്തിൽ ഇളവു വരുത്തേണ്ടിവരും. ഇത് സേനകളുടെ യുദ്ധകാര്യക്ഷമതയെ ബാധിക്കുമെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കുതിരസവാരി, നീന്തൽ, കായിക ഇനങ്ങൾ എന്നിവയിലും വനിതകൾക്ക് മാത്രമായി പരിശീലനരീതികൾ രൂപപ്പെടുത്തേണ്ടതുണ്ട്. കേഡർ അനുപാതത്തിന് അനുസൃതമായിരിക്കും വിവിധ അക്കാഡമികളിലേക്ക് പ്രവേശനം നടത്തുക.
വനിതകളുടെ എൻ.ഡി.എ പ്രവേശനം സംബന്ധിച്ച് അഭിഭാഷകയായ ഖുഷ് കൽറ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവേ, കേന്ദ്ര സർക്കാർ തീരുമാനമെടുത്ത വിഷയമാണെന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി നേരത്തേ സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന്,സെപ്തംബർ 20ഓടെ ഭാവി കർമപരിപാടികൾ സമർപ്പിക്കാൻ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് നിർദ്ദേശിക്കുകയായിരുന്നു.
അടിമുടി അഴിച്ചുപണി
വേണമെന്ന് കേന്ദ്രം
വനിതകളുടെ പ്രവേശനത്തിന് മുന്നോടിയായി സേനകളുടെ മെഡിക്കൽ ടീമിൽ ഗൈനക്കോളജിസ്റ്റ്, സ്‌പോർട്സ് മെഡിസിൻ വിദഗ്ദ്ധർ, കൗൺസിലർമാർ, നഴ്സിംഗ് സ്റ്റാഫ്, വനിതാ അറ്റൻഡർ എന്നിവരെ ഉൾപ്പെടുത്തും.
വനിതകൾക്കുള്ള പാഠ്യപദ്ധതി തയ്യാറാക്കുന്നതിനായി പ്രതിരോധ വകുപ്പിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ബോർഡ് രൂപീകരിച്ചിട്ടുണ്ട്. ഇവർ പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാർഗനിർദ്ദേശം നൽകും.
വനിതകളുടെ പ്രായം, പരിശീലനരീതി എന്നിവ സംബന്ധിച്ച് ഡയറക്ടറേറ്റ് ജനറൽ ഒഫ് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസും വിദഗ്ദ്ധരും ചേർന്ന് മാനദണ്ഡങ്ങൾ രൂപീകരിക്കും.
ഡ്രിൽ, നീന്തൽ, കായികം തുടങ്ങി ഔട്ട്‌ഡോർ പരിശീലനങ്ങൾക്ക് വനിതകൾക്കായി പ്രത്യേക മാനദണ്ഡമുണ്ടാവും. വനിതകൾക്ക് പ്രത്യേകം താമസസൗകര്യങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തും.
സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമുള്ള സംവിധാനങ്ങളും സജ്ജീകരിക്കും. അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനങ്ങളും വിപുലീകരിക്കും.
കേന്ദ്ര വാദത്തിനെതിരെ
പ്രതിഷേധം
പരിശീലന മുറകളിൽ ഇളവുകൾ വരുത്തുന്നത് സായുധ സേനകളുടെ യുദ്ധകാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്ന സർക്കാർ വാദത്തിനെതിരെ മുൻ വനിതാ സൈനിക ഓഫീസർ ക്യാപ്ടൻ ശ്വേത മിശ്രയടക്കം രംഗത്തെത്തി. അപക്വമായ പരാമർശമാണിതെന്ന് അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |