# സഹോദരങ്ങൾക്ക് അന്ത്യനിദ്ര ഒരേകുഴിയിൽ
ആലപ്പുഴ: ഓമനപ്പുഴ പൊഴിയിൽ മുങ്ങിമരിച്ച സഹോദരങ്ങളായ നാലുതൈക്കൽ നെപ്പോളിയന്റെ മകൻ അഭിജിത്ത് (10), മകൾ അനഘ (9) എന്നിവർക്ക് ഹൃദയം നുറുങ്ങുന്ന വേദനയോടെ യാത്രാമൊഴി. ഓമനപ്പുഴ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളി സെമിത്തേരിയിൽ തയ്യാറാക്കിയ ഒരുകുഴിയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ അടക്കിയത്.
ഇന്നലെ രാവിലെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോഴേക്കും നാലുതൈക്കൽ വീട് കണ്ണീർക്കടലായി. വിദേശത്ത് നിന്നെത്തിയ അമ്മ മേരി ഷൈൻ മക്കളുടെ മൃതദേഹങ്ങളിൽ കെട്ടിപ്പിടിച്ച് അലമുറയിട്ടുള്ള കരച്ചിൽ ഏവരുടെയും കരളലിയിപ്പിക്കുന്ന കാഴ്ചയായി.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് വീടിന് സമീപത്തെ പൊഴിയിൽ അഭിജിത്തും അനഘയും മുങ്ങിമരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹങ്ങൾ അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് അസീസി ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. അമ്മ മേരി ഷൈൻ ഇന്നലെ പുലർച്ചെ 2.30 ഓടെ നെടുമ്പാശേരിയിൽ എത്തിയശേഷമാണ് മക്കളുടെ മരണവിവരം അറിയിച്ചത്. രാവിലെ 7.30ന് അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് അസീസി ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹങ്ങൾ വിലാപയാത്രയായെത്തിച്ച് ചെട്ടികാട് ഗവ. എസ്.സി.എം.വി യു.പി സ്കൂളിൽ പൊതുദർശനത്തിന് വച്ചു.
തുടർന്ന് രാവിലെ 9 ഓടെ മൃതദേഹങ്ങൾ നാലുതൈക്കൽ വീട്ടിലെത്തിച്ചു. അമ്മ മേരി ഷൈൻ, പിതാവ് നെപ്പൊളിയൻ, സഹോദരൻ അജിത്ത്, മുത്തശ്ശി ലില്ലി എന്നിവർ അലമുറയിട്ടാണ് അഭിജിത്തിനും അനഘയ്ക്കും അന്ത്യചുംബനം നൽകിയത്. ഇവരെ ആശ്വാസിപ്പിക്കാനാതെ ബന്ധുക്കളും നാട്ടുകാരും വിതുമ്പി. 11 ഓടെ ഓമനപ്പുഴ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലെത്തിച്ച് സംസ്കരിച്ചു. എ.എം. ആരിഫ് എം.പി, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എം.എ. ബേബി, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ, എ.എ. ഷുക്കൂർ, എം.ജെ. ജോബ്, ബി. ബൈജു, അഡ്വ. പി.പി. ഗീത, പി.പി. സംഗീത, കെ.ഡി. മഹീന്ദ്രൻ തുടങ്ങിയ നേതാക്കൾ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |