സ്പോർട്സ് ഹബിലെ ഫ്ളഡ്ലൈറ്റ് സംവിധാനത്തിന് അറ്റകുറ്റപ്പണി വേണ്ടിവരും
തിരുവനന്തപുരം : അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് അഞ്ചുമാസം മാത്രം ശേഷിക്കേ കാര്യവട്ടം സ്പോർട്സ് ഹബ്ബിലെ (ഗ്രീൻഫീൽഡ് സ്റ്റേഡിയം) ഫ്ളഡ്ലൈറ്റ് സംവിധാനത്തിന് വലിയ അറ്റകുറ്റപ്പണികൾ വേണ്ടിവരുമെന്ന് റിപ്പോർട്ട്. കേരള ക്രിക്കറ്റ് അസോസിയേഷൻ കഴിഞ്ഞ ദിവസം കായിക മന്ത്രിക്ക് നൽകിയ റിപ്പോർട്ടിലാണ് ഫ്ളഡ്ലൈറ്റ് അടക്കമള്ള അറ്റകുറ്റപ്പണികൾ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അടുത്ത ഫെബ്രുവരിയിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ട്വന്റി-20 മത്സരമാണ് ബി.സി.സി.ഐ കാര്യവട്ടത്ത് അനുവദിച്ചിരിക്കുന്നത്. പകൽ-രാത്രിയായി നടക്കുന്ന മത്സരത്തിന് ഫ്ളഡ്ലൈറ്റ് സംവിധാനം അനിവാര്യമാണ്.
തിരഞ്ഞെടുപ്പ് റാലിക്കും സൈനിക റിക്രൂട്ട്മെന്റ് റാലിക്കും വിട്ടുകൊടുത്തതിന്റെ പേരിൽ സ്പോർട്സ് ഹബിലെ പിച്ചിന് ഉൾപ്പടെ കനത്ത നാശനഷ്ടമുണ്ടാതിരുന്നു. ഇതിനെത്തുടർന്ന് സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തുന്നതിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ച ക്രിക്കറ്റ് അസോസിയേഷനെ ഇനി മുതൽ കായിക മത്സരങ്ങൾക്ക് അല്ലാതെ ഗ്രൗണ്ട് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പുനൽകിയാണ് കായിക മന്ത്രി അനുനയിപ്പിച്ചിരുന്നത്. സ്റ്റേഡിയം സന്ദർശിച്ച മന്ത്രി അറ്റകുറ്റപ്പണികൾ നടത്താനും നിർദ്ദേശിച്ചിരുന്നു.
2015ൽ നിർമ്മാണം പൂർത്തിയായ സ്റ്റേഡിയത്തിൽ കുറഞ്ഞത് 65 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികളെങ്കിലും വേണ്ടിവരുമെന്നാണ് കെ.സി.എ പ്രാഥമിക റിപ്പോർട്ട് നൽകിയത്. എന്നാൽ വിശദ പരിശോധനയിൽ ഫ്ളഡ്ലൈറ്റ് സംവിധാനത്തിന് കാര്യമായ തകരാർ കണ്ടെത്തി. 2019ൽ ഇവിടെ അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നപ്പോഴും ഫ്ളഡ്ലൈറ്റിന് അറ്റകുറ്റപ്പണികൾ വേണ്ടിവന്നിരുന്നു. അന്ന് വിലയേറിയ 150ഓളം ബൾബുകൾ മാറ്റിയിടുകയാണ് ചെയ്തത്. ഇപ്പോൾ ബൾബുകൾ മാറ്റിയിടുന്നതിനൊപ്പം വയറിംഗിലെ പ്രശ്നങ്ങളും തീർക്കേണ്ട സ്ഥിതിയാണ്. ഫ്ളഡ്ലൈറ്റ് ടവറുകളിലേക്കുള്ള വൈദ്യുതി കണക്ഷനിൽ വെള്ളം കയറിയതുമൂലമുള്ള പ്രശ്നങ്ങളാണ് വെല്ലുവിളിയായിരിക്കുന്നത്.
കൊവിഡ് മൂലം ഏറെനാളായി അടച്ചിട്ടിരിക്കുന്ന ഡ്രസിംഗ് റൂമുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഗാലറിയിലെ കസേരകൾ പലതും മാറ്റിയിടേണ്ട സ്ഥിതിയിലാണ്. ചില സ്ഥലങ്ങളിലെ ചോർച്ചയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പ്ളേയിംഗ് ഏരിയയിൽ സംഭവിച്ച നാശങ്ങൾ കെ.സി.എ പരിഹരിച്ച് വരികയാണ്. പരിശീലനത്തിനായി എട്ടു പിച്ചുകൾകൂടി സ്ഥാപിക്കാനും കെ.സി.എ പദ്ധതിയിടുന്നുണ്ട്.
ദേശീയ ഗെയിംസിനായി കേരള യൂണിവേഴ്സിറ്റിയുടെ സ്ഥലത്ത് ഡി.ബി.ഒ.ടി (രൂപകൽപ്പന ചെയ്യുക, നിർമ്മിക്കുക, നിശ്ചിത കാലയളവിൽ പ്രവർത്തിപ്പിച്ച് വരുമാനമെടുക്കുക,സർക്കാരിന് കൈമാറുക)വ്യവസ്ഥയിൽ സ്റ്റേഡിയം നിർമ്മിച്ചത് സ്വകാര്യകമ്പനിയാണ്. 15 വർഷം സ്റ്റേഡിയം പ്രവർത്തിപ്പിച്ച ശേഷം സർക്കാരിന് കൈമാറണമെന്നതാണ് വ്യവസ്ഥ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |