ന്യൂഡൽഹി: സാർക്ക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോ ഓപ്പറേഷൻ) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. ശനിയാഴ്ച ന്യൂയോർക്കിലായിരുന്നു യോഗം നടക്കേണ്ടിയിരുന്നത്. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച് യോഗത്തിൽ താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാകിസ്ഥാൻ ആവശ്യമുന്നയിച്ചിരുന്നു. ഇതിൽ അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനാലാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ.
സാർക്ക് സമ്മേളനത്തിൽ അഫ്ഗാൻ പ്രതിനിധിയുടെ കസേര ഒഴിച്ചിടണമെന്നായിരുന്നു ഭൂരിഭാഗം അംഗ രാജ്യങ്ങളും ആവശ്യപ്പെട്ടത്. എന്നാൽ താലിബാനെ പങ്കെടുപ്പിക്കണമെന്നായിരുന്നു പാകിസ്ഥാന്റെ ആവശ്യം. പാകിസ്ഥാന്റെ ആവശ്യത്തെ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ എതിർത്തു. മിക്ക രാജ്യങ്ങളും താലിബാനെ ഇതുവരെ അംഗീകരിച്ചിട്ടില്ല. അംഗരാജ്യങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത ഉണ്ടായതാണ് സമ്മേളനം റദ്ദാക്കാൻ കാരണമെന്ന് സാർക്ക് സെക്രട്ടറിയേറ്റ് പ്രതികരിച്ചു.
ദക്ഷിണേഷ്യയിലെ എട്ട് രാജ്യങ്ങളുടെ കൂട്ടായ്മയാണ് സാർക്ക്.നേരത്തെ ഷാൻഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. താലിബാനെ അംഗീകരിക്കുന്നതിന് മുമ്പ് വിഷയത്തിൽ ലോകരാജ്യങ്ങൾ ഗൗരവതരമായ ആലോചന നടത്തണമെന്ന് മോദി അഭിപ്രായപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |