തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ സർവകക്ഷി യോഗമോ സർവമതയോഗമോ വിളിക്കാത്ത സർക്കാർ നയത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ്. പ്രസ്താവന നടത്താൻ വേണ്ടിയല്ല പ്രവർത്തിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രിയെ വേണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു. വർഗീയ സംഘർഷം ഉണ്ടാകുമ്പോൾ പരിഹരിക്കാൻ എന്ത് നടപടിയെടുത്തു. അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്ക്. സംഘപരിവാർ ഈ വിഷയത്തിൽ മുതലെടുപ്പ് നടത്തുമ്പോൾ അറിഞ്ഞോ അറിയാതെയോ നീണ്ടുപോകട്ടെ എന്ന സമീപനമാണ് സർക്കാരും സി പി എമ്മും സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
സാമുദായിക ധ്രുവീകരണം ഒഴിവാക്കുന്നതിന് സർവമതയോഗം, സർവ കക്ഷിയോഗം എന്നിവ വിളിക്കാൻ പറഞ്ഞിട്ട് ആവശ്യമില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. പ്രതിപക്ഷം വർഗീയതക്ക് എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എടുത്തിട്ടുള്ളത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഒരു ശ്രമവും പ്രതിപക്ഷം നടത്തുന്നില്ലെന്ന് സതീശൻ പറഞ്ഞു.
സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കാൻ പൊലീസ് മുൻകൈയെടുക്കണമെന്നും പച്ചവെള്ളത്തിന് തീപിടിക്കുന്ന വർത്തമാനം വ്യാജ അക്കൗണ്ടുകളിലൂടെ നടത്തിയിട്ടും ഒരാൾ പോലും അറസ്റ്റിലായിട്ടില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. വർഗ്ഗീയത പച്ചയ്ക്കു പറഞ്ഞിട്ടും നടപടിയെടുക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് ഈ നാട്ടിൽ പൊലീസെന്നും സതീശൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |