ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ഏഴ് സംസ്ഥാനങ്ങളിലും വമ്പൻ മാറ്റത്തിന് തയ്യാറെടുത്ത് ബി ജെ പി. ഇതിൽ ചില സംസ്ഥാനങ്ങളിലെങ്കിലും ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതിനാൽ പൊതുജന സമ്മതരല്ലാത്ത എം എൽ എമാരെ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് പാർട്ടി നേതൃത്വത്തിന്രേത്. പഞ്ചാബ്, മണിപൂർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് അടുത്ത വർഷം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.
ഈ ഏഴ് സംസ്ഥാനങ്ങളിലും ബി ജെ പി ദേശീയ നേതൃത്വത്തിന്റെ നിർദേശമനുസരിച്ച് സർവേ നടത്തിയിരുന്നു. കൂടാതെ എല്ലാ പാർട്ടി എം എൽ എ മാരോടും തങ്ങളുടെ നിയോജകമണ്ഡലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ടും സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. സർവേ ഫലവും എം എൽ എമാരുടെ റിപ്പോർട്ടും വിശദമായി പഠിച്ച ശേഷം മാത്രമായിരിക്കും ഏതെല്ലാം എം എൽ എമാർ മത്സരരംഗത്തു നിന്ന് വിട്ടുനിൽക്കണമെന്ന് തീരുമാനിക്കുക എന്ന് പാർട്ടിയോട് അടുത്ത വൃത്തങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എം എൽ എ ഫണ്ട് വിനിയോഗവും വിവിധ കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്നതിൽ സ്വീകരിച്ച നടപടികളും കൊവിഡ് സമയത്ത് കേന്ദ്ര സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കിയ രീതികളുമെല്ലാം വിശദമായി അവലോകനം ചെയ്ത ശേഷം മാത്രമായിരിക്കും അടുത്ത തിരഞ്ഞെടുപ്പിൽ ഇവരെ വീണ്ടും മത്സരിപ്പിക്കണമോ വേണ്ടയോ എന്ന തീരുമാനം നേതൃത്വം സ്വീകരിക്കുക.
ലഭിക്കുന്ന വിവരം അനുസരിച്ച് ഗുജറാത്തിലെ പാർട്ടിയുടെ നിലവിലെ അവസ്ഥയിൽ ദേശീയ നേതൃത്വം അത്ര തൃപ്തരല്ല. സംസ്ഥാനത്ത് പലയിടത്തും ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നാണ് ബി ജെ പി നേതൃത്വത്തിന് ലഭിക്കുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനം കൂടിയായതിനാൽ ഗുജറാത്ത് ഇലക്ഷനിൽ ഏതെങ്കിലും രീതിയിലുള്ള തിരിച്ചടി നേരിട്ടാൽ അത് രാജ്യവ്യാപകമായി പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കുമെന്നതും നേതൃത്വത്തെ ആശങ്കാകുലരാക്കുന്നുണ്ട്. ഗുജറാത്തിൽ നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരം ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ബി ജെ പി വിജയ് രുപാനിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |