അമൃത്‌സർ: പഞ്ചാബിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പിസിസി അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു മുഖ്യമന്ത്രിയാകാതിരിക്കാൻ എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് മുൻ മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിംഗ്. തിരഞ്ഞെടുപ്പിൽ സിദ്ദുവിനെതിരെ ശക്തനായ സ്ഥാനാർത്ഥിയെ തന്നെ നിർത്തുമെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കി.
സിദ്ദു അധികാരത്തിലെത്തുന്നത് രാജ്യത്തിന് തന്നെ അപകടമാണെന്ന് അഭിപ്രായപ്പെട്ട അമരീന്ദർ സിംഗ് തനിക്ക് രാജിവച്ച് പുറത്ത് പോകേണ്ടിവന്നതിലെ ദു:ഖവും മറച്ചുവച്ചില്ല. മൂന്നാഴ്‌ച മുൻപ് താൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയോട് രാജിസന്നദ്ധത അറിയിച്ചതാണ്. എന്നാൽ സ്ഥാനത്ത് തുടരാനാണ് അവർ ആവശ്യപ്പെട്ടത്. തനിക്ക് മക്കളെപ്പോലെയാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും എന്നാലും ഇത് ഇങ്ങനെയായിരുന്നില്ല അവസാനിക്കേണ്ടിയിരുന്നത് എന്നും അവരെ ഉപദേശികൾ തെറ്റായ വഴിക്കാണ് നയിച്ചതെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
സിദ്ദു മുഖ്യമന്ത്രി സ്ഥാനത്തിന് അയോഗ്യനാണെന്ന് വ്യക്തമാക്കിയ അമരീന്ദർ സിദ്ദുവിന് പാകിസ്ഥാനുമായി വ്യക്തമായി ബന്ധമുണ്ടെന്നും അത് ദേശീയ സുരക്ഷയ്‌ക്ക് തന്നെ ഭീഷണിയാണെന്നും വ്യക്തമാക്കി. പാക് പ്രധാനമന്ത്രിയായ ഇമ്രാൻ ഖാന്റെയും പാക് ജനറൽ ഖമർ ജാവേദ് ബജ്‌വയുടെയും ചങ്ങാതിയാണ് സിദ്ദുവെന്നും ഇത് ദേശീയ സുരക്ഷയെ ബാധിക്കുമെന്നും ഓർമ്മിപ്പിച്ചു. താനൊരു സൈനികനാണ് ഒരിക്കൽ തന്നെയേൽപ്പിച്ച ജോലി എങ്ങനെ ചെയ്യണമെന്ന് അറിയാം. തന്നെ തിരികെ വിളിച്ചാൽ അവിടേക്ക് പോകാം. അമരീന്ദർ സിംഗ് പറഞ്ഞു.
സിദ്ദുവിനെ മുൻനിർത്തിയാകും പഞ്ചാബിൽ കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന സംസ്ഥാനത്തെ ചുമതലയുളള ജനറൽ സെക്രട്ടറി ഹരീഷ് റാവത്തിന്റെ പ്രസ്‌താവനയെ തുടർന്നാണ് സിദ്ദുവിനെതിരെ ശക്തമായി ആരോപണങ്ങളുന്നയിച്ച് അമരീന്ദർ സിംഗ് വീണ്ടും രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |