തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാനിരിക്കെ കുട്ടികളുടെ യാത്രയ്‌ക്ക് കർശന സുരക്ഷാ മാർഗരേഖയുമായി ഗതാഗത വകുപ്പ്. കുട്ടികൾക്കും അവർ യാത്ര ചെയ്യേണ്ട വാഹനത്തിലെ ഡ്രൈവർമാർക്കും അറ്റൻഡർമാർക്കും നിർദ്ദേശങ്ങളുണ്ട്.
എല്ലാ വിദ്യാർത്ഥികളും ഹാന്റ് സാനിറ്റൈസർ കരുതണം, ഒരു സീറ്റിൽ ഒരു കുട്ടി മാത്രം യാത്ര ചെയ്യുന്ന തരത്തിൽ ക്രമീകരണം വേണമെന്നും നിന്നുകൊണ്ട് യാത്ര അനുവദിക്കരുതെന്നും ഗതാഗത വകുപ്പ് നൽകിയ നിർദ്ദേശത്തിലുണ്ട്. കുട്ടികൾ മാസ്‌ക് ധരിക്കണം, പരസ്‌പരം സ്‌പർശിക്കരുത്, സാമൂഹിക അകലം പാലിക്കണമെന്നും മാർഗരേഖയിൽ പറയുന്നു.
ബസ് ഡ്രൈവർമാരും അറ്റൻഡർമാരും ശ്രദ്ധിക്കണം. ഇവർ രണ്ട് ഡോസ് വാക്‌സിനെടുത്തവരാകണം. അവരുടെ താപനില പരിശോധിച്ച് രജിസ്‌റ്ററിൽ രേഖപ്പെടുത്തണം. പനിയോ, ചുമയോ രോഗ ലക്ഷണങ്ങളോ ഉളള വിദ്യാർത്ഥികളെ യാത്രചെയ്യാൻ അനുവദിക്കരുത്. വാഹനത്തിൽ സാനിറ്റൈസറും ശരീര താപനില അളക്കുന്ന തെർമൽ സ്‌കാനറും കരുതണമെന്നും മാർഗരേഖയിലുണ്ട്.
സ്‌കൂൾ വാഹനങ്ങളിൽ സീറ്റ് കവറോ, കർട്ടനോ ഇടരുത്. എസിയും പാടില്ല. ഓരോ ദിവസവും യാത്ര അവസാനിപ്പിച്ച ശേഷം വാഹനം അണുനാശിനിയോ, സോപ്പോ ഉപയോഗിച്ച് കഴുകണം. കോൺട്രാക്‌ട് വാഹനങ്ങളും ഇത്തരം നിർദ്ദേശങ്ങൾ പാലിക്കുന്നതായി ഉറപ്പാക്കണം. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ഒക്‌ടോബർ 20ന് മുൻപ് സ്‌കൂളുകളിലെത്തി കുട്ടികൾക്കുളള വാഹനങ്ങളുടെ ക്ഷമത പരിശോധിക്കണം. ഫിറ്റ്‌നസ് പരിശോധിച്ച് ട്രയൽ റണിന് ശേഷം ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നേടിയാലേ വാഹനം ഉപയോഗത്തിന് നൽകാവൂ എന്നും നിർദ്ദേശം നൽകിയിരിക്കയാണ് ഗതാഗത വകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |