ഒരൊറ്റ ഒാവർ കൊണ്ട് ഐ.പി.എല്ലിലെ പുലിയായി മാറിയ രാജസ്ഥാൻ റോയൽസിന്റെ 20കാരൻ പേസർ കാർത്തിക് ത്യാഗിയെ സഞ്ജു സാംസൺ വിശേഷിപ്പിക്കുന്നത് ബ്രെറ്റ് ലീ എന്നാണ്. 140 കിലോമീറ്ററിന് മേൽ വേഗതയിൽ പന്തെറിയുന്ന ത്യാഗി സ്വപ്നതുല്യമായൊരു വിജയം സമ്മാനിച്ചമ്പോൾ ക്യാപ്ടന് ഇതിലേറെ നന്നായി എങ്ങനെ അഭിനന്ദിക്കാനാകും.
പഞ്ചാബ് കിംഗ്സിന് ജയിക്കാൻ നാല് റൺസ് മാത്രം വേണ്ടിയിരുന്ന അവസാന ഓവറിൽ ത്യാഗി വിട്ടുകൊടുത്തത് ഒരൊറ്റ റൺസ്. വീഴ്ത്തിയത് രണ്ട് വിക്കറ്റുകൾ. ഇതോടെ രാജസ്ഥാൻ റോയൽസിന് സ്വന്തമായത് രണ്ടു റൺസിന്റെ അവിശ്വസനീയ ജയം.ആദ്യ മൂന്നോവറുകളിൽ 28 റൺസ് വഴങ്ങിയിരുന്ന ത്യാഗിയാണ് ലാസ്റ്റ് ഓവറിൽ മജീഷ്യനായത്.
അവസാന ഓവറിൽ ത്യാഗി പന്തെറിയാനെത്തുമ്പോൾ മികച്ച ഫോമിലായിരുന്ന മാർക്രമായിരുന്നു ക്രീസിൽ. ആദ്യ പന്തിൽ മാർക്രമിന് റൺസെടുക്കാനായില്ല. രണ്ടാം പന്തിൽ സിംഗിൾ നേടി. മൂന്നാം പന്തിൽ നിക്കോളാസ് പുരാനെ ത്യാഗിയുടെ പന്തിൽ സഞ്ജു പിടികൂടിയപ്പോൾ പഞ്ചാബിന് ജയിക്കാൻ മൂന്ന് റൺസ് കൂടി മതിയായിരുന്നു.നാലാം പന്തിൽ ദീപക് ഹൂഡയെ റൺസെടുക്കാൻ സമ്മതിക്കാതിരുന്ന ത്യാഗി അഞ്ചാം പന്തിൽ ഹൂഡയെ പുറത്താക്കി അവസാന പന്തിൽ മൂന്ന് റൺസ് എന്ന നിലയിലേക്കാക്കി. അവസാന പന്തിൽ ഫാബിയൻ അല്ലനെയും റൺസ് എടുക്കാൻ അനുവദിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |