പന്തളം (പത്തനംതിട്ട): ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹ വാഗ്ദാനം നൽകിയ ഭർതൃമതിയായ യുവതി തട്ടിയത് 11 ലക്ഷം രൂപ. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം എസ്എൻ പുരം ബാബു വിലാസത്തിൽ പാർവതി ടി.പിള്ള (31), തട്ടിപ്പിന് കൂട്ടുനിന്ന ഭർത്താവ് സുനിൽ ലാൽ (43) എന്നിവരെ പന്തളം എസ്.എച്ച്.ഒ എസ്.ശ്രീകുമാർ, എസ്.ഐ. ടി.കെ.വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. തോന്നല്ലൂർ പൂവണ്ണാതടത്തിൽ വാടകയ്ക്കു താമസിക്കുന്ന കുളനട കൈപ്പുഴ ശശി ഭവനിൽ മഹേഷ് കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. നരിയാപുരത്ത് ഗ്രാൻഡ് ഓട്ടോ ടെക് എന്ന വർക്ക് ഷോപ്പ് നടത്തുകയാണു മഹേഷ്.
2020 ഏപ്രിലിലാണ് തട്ടിപ്പിനു തുടക്കം. ഫേസ്ബുക്കിലൂടെയാണ് ഇവർ പരിചയപ്പെട്ടത്. അവിവാഹിതയായ താൻ പുത്തൂർ പാങ്ങോട് ഒരു സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയാണെന്നാണ് മഹേഷിനോട് പാർവതി പറഞ്ഞത്. എസ്.എൻ പുരത്ത് സുനിൽലാലിന്റെ വീട്ടിൽ പേയിംഗ് ഗസ്റ്റായി താമസിക്കുകയാണെന്നും പറഞ്ഞു. സൗഹൃദം തുടർന്നതോടെ മഹേഷിന് പാർവതി വിവാഹ വാഗ്ദാനം നൽകി. തനിക്ക് പത്തുവയസുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചു പോയെന്നും അതുമായി ബന്ധപ്പെട്ട് കേസ് നടക്കുകയാണെന്നും പറഞ്ഞു. കേസ് നടത്തിപ്പിന്റെ ചെലവിനെന്ന് പറഞ്ഞാണ് ഏറെ പണം തട്ടിയെടുത്തത്. ചികിത്സയുടെ പേരിലും പണം തട്ടി. പാർവതിയുടെ യാത്രാ ആവശ്യത്തിനായി ഇന്നോവ കാർ വാടകയ്ക്കെടുത്തു നൽകിയതിന് 8,000 രൂപയും മഹേഷിന് ചെലവായി. മൊത്തം 11,07,975 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പത്തനംതിട്ട ശാഖയിലെ മഹേഷിന്റെ അക്കൗണ്ടിലൂടെയാണ് പണം കൈമാറിയത്.
ഇതിനിടെ മഹേഷിനെയും കൂട്ടി പാർവതി എറണാകുളത്തുള്ള ബന്ധുവീട്ടിലും പോയിരുന്നു. വിവാഹത്തിന്റെ കാര്യം പറഞ്ഞപ്പോൾ പാർവതി ഒഴിഞ്ഞുമാറിയതോടെ മഹേഷ് ഇവരുടെ വീട്ടിൽ ചെന്നു. അതോടെയാണ് താൻ കബളിപ്പിക്കപ്പെടുകയായിരുന്നെന്ന് മനസിലായത്. തുടർന്നു പന്തളം പൊലീസിൽ പരാതി നൽകി. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.സി.പി.ഒ കെ. സുശീൽ കുമാർ, സി.പി.ഒമാരായ കൃഷ്ണദാസ്, പ്രസാദ്, വനിതാ സി.പി.ഒ മഞ്ജുമോൾ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |