ദിസ്പൂർ: ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിനിടയിൽ വെടിയേറ്റ് മരിച്ച ഗ്രാമവാസിയുടെ മൃതദേഹത്തിൽ ചവിട്ടിയ ഫോട്ടോഗ്രാഫറിനെ പൊലീസ് അറസ്റ്റ് ചെയ്തതായി അസാം ഡി ജി പി അറിയിച്ചു. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനു വേണ്ടി പൊലീസ് തന്നെ വാടകയ്ക്കെടുത്ത ഫോട്ടോഗ്രാഫറാണ് ആവേശം മൂത്ത് പൊലീസിനൊപ്പം ചേർന്ന് ഗ്രാമവാസിയുടെ നെഞ്ചിൽ ചവിട്ടിയത്. ഫോട്ടോഗ്രാഫർ ബിനോയ് ബെനിയയാണ് പൊലീസ് പിടിയിലായത്.
പൊലീസിനെ ആക്രമിക്കാൻ പാഞ്ഞടുത്ത ഗ്രാമവാസിയെ വെടിയേറ്റു വീണ ശേഷം പൊലീസ് വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. തുടർന്ന് ചലനമില്ലാതെ കിടക്കുന്ന ഗ്രാമവാസിയെ ഫോട്ടോഗ്രാഫർ ചവിട്ടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫോട്ടോഗ്രാഫർ ഗ്രാമവാസിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വലിയ പ്രതിഷേധത്തിന് വഴി വച്ചിരുന്നു.
അതേസമയം ഭൂമി ഒഴിപ്പിക്കൽ നടപടികൾ നിർത്തിവയ്ക്കില്ലെന്നും ഇന്നും അത് തുടരുമെന്നും അധികൃതർ അറിയിച്ചു. ഇതിനായി 32 കമ്പനി അര്‍ധസൈനികരെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |