ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയ്ക്കായി 56 സി -295MW വിമാനങ്ങൾ വാങ്ങുന്നതിനായി സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പേസുമായിപ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടു. ഇന്ത്യൻ വ്യോമസേനയുടെ അവ്‍രോ– 748 വിമാനങ്ങൾക്കു പകരമായി 56 സി– 295 എം. ഡബ്ല്യു വിമാനങ്ങളാണ് ഇന്ത്യ സ്വന്തമാക്കുക.
കരാർ പ്രകാരം 48 മാസത്തിനുള്ളിൽ 16 വിമാനങ്ങളാണ് ഇന്ത്യയ്ക്കു ലഭിക്കുക.സ്വകാര്യ കമ്പനി കൈമാറുന്ന സാങ്കേതിക വിദ്യ പ്രകാരം ഇന്ത്യയിൽ വിമാനങ്ങൾ നിർമിക്കുകയും ചെയ്യും. 40 വിമാനങ്ങളാണ് അടുത്ത പത്ത് വർഷത്തിൽ ടാറ്റ കൺസോർഷ്യം ഇന്ത്യയിൽ നിർമിക്കുക.. ഈ മാസം ആദ്യം ചേർന്ന സുരക്ഷ കാര്യങ്ങൾക്കായുള്ള കാബിനറ്റ് സമിതി യോഗം ഇതിന് അംഗീകാരം നൽകിയിരുന്നു.
2013 മേയിലാണു പുതിയ വിമാനങ്ങൾക്കായി കേന്ദ്രം നീക്കം നടത്തിയത്. എയർബസിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും ബിഡിന് 2015 മേയിൽ ഡിഫെൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി. എന്നാല്‍ അന്തിമ കരാര്‍ പിന്നെയും വൈകുകയായിരുന്നു. അഞ്ച് മുതൽ 10 ടൺ ഭാരം ഭാരം വഹിക്കാൻ ശേഷിയുള്ള സി– 295 എംഡബ്ല്യു വിമാനങ്ങളിൽനിന്ന് സൈനികരെയും ചരക്കുകളും പാരാഡ്രോപ് ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. പൂർണ്ണ സജ്ജമായ റൺവേ ആവശ്യമില്ലാത്ത എയർ സ്ട്രിപ്പുകളിൽ പ്രവർത്തിക്കാൻ കഴിയുന്ന ഈ വിമാനം അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും സൈന്യത്തിന്റെയും ചരക്കുകളുടെയും നീക്കങ്ങൾക്കും പ്രയോജനപ്രദമാണ്. പാരാ ഡ്രോപ്പിംഗിനായി പിൻഭാഗത്ത് റാമ്പ് ഡോർ ഇതിലുണ്ട്.
കരാർ ഒപ്പിട്ട് പത്ത് വർഷത്തിനുള്ളിൽ എല്ലാ വിമാനങ്ങളും കൈമാറും. 56 വിമാനങ്ങളിലും തദ്ദേശീയ ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് സ്ഥാപിക്കും. ഡെലിവറി പൂർത്തിയായ ശേഷം, ഇന്ത്യയിൽ നിർമ്മിക്കുന്ന വിമാനങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കഴിയും. എയർബസ് ഡിഫൻസിനെയും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിനെയും പ്രതിരോധ മന്ത്രാലയത്തിനെയും ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റ അഭിനന്ദിച്ചു. ഇന്ത്യയിൽ വ്യോമയാന മേഖലയിലെ പദ്ധതികൾക്കു വാതിൽതുറക്കുന്നതാകും നീക്കമെന്നും രത്തൻ ടാറ്റ ട്വിറ്ററിൽ കുറിച്ചു.
Congratulations to Airbus Defence, Tata Advanced Systems Limited and the Indian Defence Ministry 🤝 @tataadvanced @indiandefence @AirbusDefence @TataCompanies pic.twitter.com/3pNvA4slMR
— Ratan N. Tata (@RNTata2000) September 24, 2021
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |