കൊച്ചി: 10 കോടിയുടെ പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ടതായി റിപ്പോർട്ടുകൾ. ട്രാഫിക് ഐ ജി ലക്ഷ്മണ ഇടപെട്ടതിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. മുൻ ഡി ഐ ജി എസ് സുരേന്ദ്രന് മോൻസണുമായി അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്.
മോന്‍സണ്‍ മുൻ ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഉൾപ്പടെയുള്ള പല ഉന്നതര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉന്നതരുമായുള്ള ബന്ധമാണ് കോടികളുടെ തട്ടിപ്പിന് ഇയാൾ മറയാക്കിയത്. തന്റെ കൈവശമുണ്ടെന്ന് മോൻസൺ അവകാശപ്പെട്ടിരുന്ന ക്രിസ്തുവിന്റെ കാലത്തെ വെളളിനാണയങ്ങളും മോശയുടെ അംശവടിയുമൊക്കെ കണ്ട് സംസ്ഥാനത്തെ മറ്റൊരു ഉന്നത ഐ പി എസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിലേക്ക് എത്തിയത്.
മോൻസൺ തെലുങ്ക് സിനിമയിലെ നടനാണെന്നും പറയുന്നുണ്ട്. മലയാള സിനിമയിലെ യുവ നടീ, നടന്മാരുൾപ്പടെയുള്ള പലരും ഇയാളുടെ വീട്ടിൽ സ്ഥിരം സന്ദർശകരായിരുന്നുവെന്നാണ് സൂചന. അതിഥികളെ 'ബോറടിപ്പിക്കാതിരിക്കാൻ' നടിമാർ ഉൾപ്പടെയുള്ളവരുടെ നൃത്തവും ഉണ്ടായിരുന്നു.
ഒറ്റനോട്ടത്തിൽ മ്യൂസിയമെന്ന് തോന്നിപ്പിക്കും വിധം പുരാവസ്തുക്കളുടെ ശേഖരം നിറഞ്ഞതാണ് ഇയാളുടെ കലൂരിലെ വീട്. ഇതിൽ പലതും സിനിമാ ചിത്രീകരണങ്ങൾക്ക് വാടകയ്ക്ക് കൊടുത്തിരുന്നു. തോക്കുധാരികളായ എട്ട് അംഗരക്ഷകർ എപ്പോഴും മോൻസണൊപ്പം ഉണ്ടായിരുന്നു. ചേർത്തലയിലെ വീട്ടിൽ നിന്ന് മോൻസണെ പിടികൂടുമ്പോൾ ഇവർ മതിൽ ചാടി ഓടി രക്ഷപ്പെട്ടു. മോൻസൺ ഉപയോഗിക്കുന്ന ആഡംബരകാറുകളിൽ 12എണ്ണവും ബംഗളൂരു സ്വദേശിയെ കബളിപ്പിച്ച് കൈക്കലാക്കിയതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |