തിരുവനന്തപുരം: ജി.എസ്.ടി നിരക്കുകളിലെ പിഴവ് പരിഹരിക്കാനും നിരക്കുകൾ പുനർനിശ്ചയിക്കാനും സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെട്ട പ്രത്യേക സമിതിയെ നിയോഗിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അദ്ധ്യക്ഷനായ കമ്മിറ്റിയിൽ ബംഗാൾ ധനമന്ത്രി അമിത് മിത്ര, ബീഹാർ ഉപമുഖ്യമന്ത്രി തർ കിഷോർ പ്രസാദ് എന്നിവരാണ് മറ്റംഗങ്ങൾ.
ജി.എസ്.ടി നിരക്കുകൾ കമ്മിറ്റി പുനഃപരിശോധിക്കും. ഒഴിവാക്കേണ്ടവയുടെ സാദ്ധ്യതയും പരിശോധിക്കും. നികുതി വെട്ടിപ്പ് നടത്തുന്ന ഉറവിടങ്ങളും വഴികളും കണ്ടെത്തും. നിരക്കുകൾ യുക്തിസഹമായി പുനർനിർണയിക്കുന്നതായിരിക്കും സമിതിയുടെ ലക്ഷ്യം. ചില നിരക്കുകൾ ഏകീകരിച്ചേക്കും. നിലവിൽ അഞ്ച് ജി.എസ്.ടി സ്ളാബുകളാണുള്ളത്.
2017ൽ ജി.എസ്.ടി ഏർപ്പെടുത്തിയത് മുതൽ 15.5 ശതമാനമായിരുന്നു പ്രതീക്ഷിത നികുതി വളർച്ച. നികുതി സംവിധാനത്തിലെ പാളിച്ചകാരണം 11.6 ശതമാനം മാത്രമാണ് ലഭിക്കുന്നത്. രണ്ടുമാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് കൈമാറും. മാർച്ചിൽ ചേരുന്ന അടുത്ത ജി.എസ്.ടി യോഗം ഇത് ചർച്ച ചെയ്ത് അംഗീകരിക്കും.
ജി.എസ്.ടിയുമായി ബന്ധപ്പെട്ട വിവരസാങ്കേതിക സംവിധാനം മെച്ചപ്പെടുത്തുന്നതിന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അദ്ധ്യക്ഷനായി മറ്റൊരുസമിതിയേയും നിയോഗിച്ചിട്ടുണ്ട്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, തമിഴ്നാട് ധനമന്ത്രി പളനിവേൽ തൈഗരാജൻ, ചത്തീസ്ഗഡ് ധനമന്ത്രി ടി.എസ്. സിംഗ് എന്നിവരാണ് അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |