പനാജി: 40 വർഷത്തെ സേവനത്തിനൊടുവിൽ മുൻ ഗോവ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ലൂസിഞ്ഞോ ഫലേറോ പാർട്ടി വിട്ടു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പുകഴ്ത്തി മണിക്കൂറുകൾ പിന്നിടും മുമ്പാണ് രാജി. നാളെ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ട്. നവേലിം മണ്ഡലത്തിലെ എം.എൽ.എ സ്ഥാനവും അദ്ദേഹം രാജിവച്ചു.
സ്ത്രീ ശാക്തീകരണത്തിന്റെയും തെരുവ് പോരാളിയുടെയും പ്രതീകമാണ് മമത ബാനർജിയെന്നായിരുന്നു ലൂസിഞ്ഞോയുടെ പരാമർശം.
മഹിള കോൺഗ്രസ് ദേശീയ അദ്ധ്യക്ഷയായിരുന്ന സുഷ്‌മിത ദേബിന് ശേഷം കോൺഗ്രസ് വിട്ട് ടി.എം.സിയിലേക്ക് ചേക്കേറുന്ന രണ്ടാമത്തെ പ്രമുഖ നേതാവാണ് ഇദ്ദേഹം. ത്രിപുരയിൽ സുഷ്‌മിതക്ക് ടി.എം.സിയുടെ സുപ്രധാന ചുമതലകൾ നൽകിയിരുന്നു. കോൺഗ്രസ് താരതമ്യേന ദുർബലമായിക്കൊണ്ടിരിക്കുന്ന ഗോവയിൽ കടന്നു കയറാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാർട്ടിയും തൃണമൂലും.
കോൺഗ്രസുകാരനായിരിക്കെ, 2019ലെ ത്രിപുര നിയമസഭ തിരഞ്ഞെടുപ്പിന്റെ ചുമതലകൾ വഹിച്ച ഫലേറോയുടെ വരവ് വടക്ക് കിഴക്കൻ സംസ്ഥാനത്തും പാർട്ടിക്ക് ഗുണമാകുമെന്നാണ് മമതയുടെ കണക്കുകൂട്ടൽ.
'മാന്യമായ നിശബ്ദത പാലിച്ച് എല്ലാം ഞാൻ സഹിച്ചു. ഞാൻ ഇത്രമാത്രം കഷ്ടപാടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച ഗോവക്കാരുടെ അവസ്ഥ ചിന്തിച്ചുനോക്കൂ. ഈ കഷ്ടപാടുകൾ അവസാനിപ്പിക്കണം. ഗോവയിൽ പുതിയ പ്രഭാതം കൊണ്ടുവരണം.' - രാജിക്ക് ശേഷം അദ്ദേഹം പറഞ്ഞു.
'സ്ത്രീ ശാക്തീകരണത്തിന്റെയും തെരുവ് പോരാളികളുടെയും പ്രതീകമാണ് മമത. വിഭജന ശക്തികളോട് പോരാടുകയാണ് അവർ. ബി.ജെ.പിക്ക് നേരിട്ടുള്ള വെല്ലുവിളിയും അവർ ഉയർത്തുന്നു. ഗോവയിൽ വരാനും ചുമതല ഏറ്റെടുക്കാനും ഞാൻ മമതയോട് അഭ്യർത്ഥിക്കുന്നു.'-
ലൂസിഞ്ഞോ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |