ന്യൂഡൽഹി : കടൽക്കൊലക്കേസിൽ ബോട്ടുടമയ്ക്ക് ലഭിച്ച രണ്ട് കോടിയിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപകടത്തിൽ പരിക്കേറ്റ ഏഴ് മത്സ്യത്തൊഴിലാളികൾ സമർപ്പിച്ച ഹർജികളിൽ മറുപടി അറിയിക്കാൻ സെന്റ് ആന്റണി ബോട്ടുടമയ്ക്ക് മൂന്ന് ആഴ്ച കൂടി സുപ്രീംകോടതി അനുവദിച്ചു. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ, കേരള സർക്കാർ സമർപ്പിച്ച സത്യവാങ‌്മൂലത്തിൽ മറുപടി സമർപ്പിക്കാൻ അധിക സമയം ബോട്ടുടമയുടെ അഭിഭാഷകൻ കാർത്തിക്ക് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, വി. രാമസുബ്രഹ്‌മണ്യം എന്നിവരുൾപ്പെട്ട ബെഞ്ച് ആറാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കാൻ മാറ്റി.
കഴിഞ്ഞ മാസം 19ന് കേസ് പരിഗണിച്ചപ്പോൾ സെന്റ് ആന്റണി ബോട്ടുടമയ്ക്കുള്ള രണ്ട് കോടി നഷ്ടപരിഹാരത്തുക വിതരണം ചെയ്യരുതെന്ന് കേരള ഹൈക്കോടതിക്ക് നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ജൂൺ 15ന് പത്ത് കോടി രൂപ നഷ്ടപരിഹാരം സ്വീകരിച്ചുകൊണ്ട് 2012ലെ കടൽക്കൊലക്കേസിലെ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീംകോടതി അവസാനിപ്പിച്ചിരുന്നു. ഇറ്റലി കെട്ടിവച്ച തുക കൊല്ലപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യാനായി കേരള ഹൈക്കോടതി രജിസ്ട്രിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാനും ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് എം.ആർ. ഷാ എന്നിവർ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. 2012 ഫെബ്രുവരി 15നുണ്ടായ വെടിവയ്പ്പിൽ ജലസ്റ്റിൻ (44) , അജേഷ് പിങ്കി (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |