കൊച്ചി: കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈലും കവർന്ന കേസിൽ ഫോർട്ട്കൊച്ചി സ്വദേശികളായ മുഴപ്പറമ്പിൽ ലിയോൺ (21), ആറാട്ട് കുളങ്ങര വീട്ടിൽ ഇമ്മാനുവൽ (20), പുത്തൻപാടത്ത് ഡെസ്മോൻ എന്നിവർ അറസ്റ്റിലായി. ശനിയാഴ്ച അർദ്ധരാത്രി എറണാകുളം സൗത്ത് പാലത്തിന് താഴെവച്ചായിരുന്നു സംഭവം. കത്തിയും മോഷ്ടിച്ച ബൈക്കുമായി സൗത്ത് പാലത്തിന് താഴെ എത്തിയ ഇവർ വഴിയാത്രക്കാരനായ യുവാവിനെ ഭീഷണിപ്പെടുത്തി മൊബൈലും ബാഗും കൈക്കലാക്കി. ബാഗിൽ പണമില്ലെന്ന് ഉറപ്പായതോടെ എ.ടി.എമ്മിൽ എത്തിച്ച് 250 രൂപ പിൻവലിപ്പിച്ചു. ഇതിനിടെ നൈറ്റ് പട്രോംൾ സംഘം എത്തിയതോടെ പ്രതികൾ കടന്നുകളഞ്ഞു. യുവാവിനോട് പൊലീസ് വിവരം തിരക്കിയെങ്കിലും ആദ്യം ഒന്നും പറഞ്ഞില്ല. ശരീരത്തിൽ മുറിപ്പാട് കണ്ട് വിശമായി ചോദ്യം ചെയ്തപ്പോഴാണ് നടന്ന കാര്യം വെളിപ്പെടുത്തിയത്. അന്വേഷണത്തിൽ പ്രതികൾ ഉപയോഗിച്ചത് മോഷ്ടിച്ച ബൈക്കാണെന്ന് കണ്ടെത്തി. തുടർന്ന് ബൈക്ക് ഉപയോഗിച്ചിരുന്ന ലിയോണിനെ ആദ്യം അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേരെ വീട്ടിൽ നിന്നാണ് പിടികൂടിയത്. അസി.പൊലീസ് കമ്മിഷണർ വൈ.നിസാമുദ്ദീന്റെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എസ്.ഐ. വിദ്യ വി, ജോസ് സെബാസ്റ്റിയൻ, കലേശൻ, എ.എസ്.ഐമാരായ മോഹനൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |