കാബൂൾ: അഫാഗാനിസ്ഥാനിൽ കൊച്ചു കുട്ടിയുടെ ജീവനെടുത്ത് താലിബാൻ ഭീകരരുടെ കൊടും ക്രൂരത. കുട്ടിയുടെ അച്ഛൻ പഞ്ച്ഷീറിൽ താലിബാനെതിരെ പോരാടിയ വടക്കൻ സഖ്യത്തിലെ അംഗമാണെന്ന സംശയത്തെ തുടർന്നാണ് താലിബാൻ ഭീകരർ പ്രതികാരം തീർത്തത്. അഫ്ഗാനിസ്ഥാനിലെ തഖർ പ്രവിശ്യയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങൾ രാജ്യത്തെ പ്രാദേശിക മാദ്ധ്യമങ്ങളാണ് പുറത്തു വിട്ടത്. പാഞ്ച്ഷീർ ഒബ്സെർവർ എന്ന മാദ്ധ്യമം ദൃശ്യങ്ങൾ ട്വിറ്ററിലും പങ്കുവച്ചു. ഇതിൽ തെരുവിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടിയേയും സമീപത്തിരുന്ന് കരയുന്ന മറ്റു കുട്ടികളേയും കാണാം. അഫ്ഗാനിൽ താലിബാനെതിരെ പോരാടിയ എല്ലാവർക്കും പൊതുമാപ്പ് നല്കുമെന്ന് വാദിക്കുമ്പോഴും പലയിടങ്ങളിലും ഇത്തരക്കാരെ തിരഞ്ഞ് പിടിച്ച് വകവരുത്തുന്ന പ്രവണതയാണ് കണ്ടു വരുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പഞ്ച്ഷീർ പിടിച്ചടക്കിയ ശേഷം ജനങ്ങളുടെ മേൽ ആക്രമണം അഴിച്ചു വിടുകയാണ് താലിബാൻ നേതാക്കളെന്നാണ് റിപ്പോർട്ടുകൾ.
ജനങ്ങളെ തടഞ്ഞുനിർത്തി മൊബൈൽ ഫോണുകൾ ബലമായി വാങ്ങി വിശദമായി പരിശോധിക്കും. ഫോണിൽ വടക്കൻ സഖ്യത്തിലെ ഏതെങ്കിലും ഒരു ചിത്രം കണ്ടാൽ ഉടൻ ആ ഫോണിന്റെ ഉടമയെ വെടിവച്ചു കൊല്ലുന്നതാണ് താലിബാൻ ഭീകരരുടെ നയമെന്ന് പഞ്ച്ഷീർ നിവാസികൾ പറയുന്നു. പലയിടത്തും പ്രദേശം വിട്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നവരേയും താലിബാൻ ഭീകരർ വെടിവച്ച് കൊല്ലുന്നുവെന്ന് പരാതിയുണ്ട്. യുദ്ധക്കുറ്റമാണ് താലിബാൻ പഞ്ച്ഷീറിൽ നടത്തുന്നതെന്ന് പരക്കെ വിമർശനമുണ്ട്.
അതേ സമയം രാജ്യത്ത് വധശിക്ഷയും അംഗവിച്ഛേദവും തിരികെ കൊണ്ടു വരുമെന്ന് അഫ്ഗാൻ ജയിലുകളുടെ ചുമതലയുള്ള നീതിന്യായവകുപ്പുമന്ത്രിയും മുതിർന്ന താലിബാൻ നേതാവുമായ നൂറുദ്ദീൻ തുറബി പറഞ്ഞിരുന്നു. അതിന് പിന്നാലെ തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് കേസിലെ കുറ്റവാളികളിലൊരാളുടെ മൃതദേഹം പടിഞ്ഞാറൻ അഫ്ഗാനിലെ ഹെറാത് നഗര മദ്ധ്യത്തിൽ ക്രെയിനിൽ കെട്ടിത്തൂക്കിയിരുന്നു.
ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യില്ലെന്ന് അഫ്ഗാനിസ്ഥാൻ
ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യാൻ അനുവദിക്കണമെന്ന നിലപാടിൽ നിന്ന് പിന്മാറി അഫ്ഗാനിലെ താലിബാൻ ഭരണകൂടം. ലോക നേതാക്കളുടെ മുന്നിൽ തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നല്കണമെന്നും തങ്ങളുടെ പ്രതിനിധിയെ അംഗീകരിക്കണമെന്നും താലിബാൻ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം മറ്റ് രാജ്യങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പരിപാടിയിൽ നിന്ന് അഫ്ഗാൻ സ്വമേധയാ പിന്മാറിയത്.അഷറഫ് ഘനി സർക്കാരിന്റെ കാലത്ത് നിയമിച്ച ഗുലാം ഇസാക്സായിയാണ് നിലവിൽ യുഎന്നിലെ അഫ്ഗാൻ പ്രതിനിധി. എന്നാൽ ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിക്കാൻ ഇസാക്സായിക്ക് അധികാരമില്ലെന്ന് അറിയിച്ചുകൊണ്ട് യു.എൻ മേധാവി അന്റോണിയോ ഗുട്ടറസിന് താലിബാൻ കത്തെഴുതുകയായിരുന്നു. തങ്ങളുടെ പുതിയ പ്രതിനിധിയായി സുഹൈൽ ഷഹീനെ തെരഞ്ഞെടുത്തതായി താലിബാൻ അവകാശപ്പെട്ടു. അതേസമയം അഫ്ഗാന്റെ പ്രതിനിധിയായി ഇസാക്സായിയെ തന്നെയാണ് ഇപ്പോഴും പരിഗണിക്കുന്നതെന്ന് യു.എൻ അധികൃതർ അറിയിച്ചു. താലിബാൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുത്താഖിയെ പരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് കത്തിൽ താലിബാൻ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ലോകരാജ്യങ്ങൾ ഇത് അംഗീകരിച്ചില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |