പട്ടാമ്പി: സാധാരണ ചിത്രരചനയിൽ നിന്നും കുറച്ച് വ്യത്യസ്തമാണ് പട്ടാമ്പി പെരുമുടിയൂർ സ്വദേശിനിയായ ആതിരയുടേത്. ഒറിജിനലിനെ വെല്ലുന്ന രീതിയിൽ സിനിമാപോസ്റ്ററുകൾ വരച്ചെടുത്താണ് ഈ ചിത്രകാരി ശ്രദ്ധേയയാകുന്നത്.
മോഹൻലാലിന്റെ ലൂസിഫർ, രജനീകാന്തിന്റെ യന്തിരൻ, ടൊവിനോയുടെ കള, ഫഹദ് ഫാസിലിന്റെ മാലിക്, ദുൽഖറിന്റെ കുറുപ്പ് തുടങ്ങി മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ അറുപതിലധികം സിനിമകളുടെ പോസ്റ്ററുകൾ നടൻമാരുടെ മുഖമടക്കം വരച്ചെടുക്കും ആതിര. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ സിനിമാ പോസ്റ്ററുകൾ വരച്ചതിന് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിലും ആതിര ഇടം നേടിയിട്ടുണ്ട്.
വാട്ടർ കളർ, ഫാബ്രിക് പെയിന്റുകൾ, പെൻസിൽ എന്നിവ ഉപയോഗിച്ചാണ് സിനിമാ പോസ്റ്ററുകൾ വരച്ചെടുക്കുന്നത്. പെരുമുടിയൂർ ദുർഗാനഗർ മഠത്തിൽത്തൊടി വീട്ടിൽ വിനോദിന്റെയും സിന്ധുവിന്റെയും മൂത്തമകളായ ആതിരയ്ക്ക് ചെറുപ്പം മുതൽ വരയോട് കമ്പമുണ്ട്. കഴിഞ്ഞ ലോക്ഡൗൺ സമയത്താണ് ചിത്രരചനയിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്.
സ്വന്തം വീട്ടുചുമർ തന്നെ കാൻവാസാക്കി മാറ്റി. ശാസ്ത്രീയമായി അഭ്യസിക്കാതെ തന്നെ വീട്ടിനുള്ളിൽ ആകർഷകമായ ചുമർച്ചിത്രങ്ങൾ വരച്ചു. 15 ദിവസമെടുത്താണ് വീടിന്റെ വലിയ ചുമരിൽ ചുമർച്ചിത്രം ഒരുക്കിയത്.
എൽ.കെ.ജി. മുതൽ ചിത്രംവരയിൽ താത്പര്യം പ്രകടിപ്പിച്ചുതുടങ്ങിയ ആതിര അടച്ചുപൂട്ടലിൽ കൂടുതൽ ഒഴിവുസമയം ലഭിച്ചതോടെ സജീവമായി. ഇതിനോടകം 400ഓളം ചിത്രങ്ങൾ വരച്ചു കഴിഞ്ഞിട്ടുണ്ട്. ചിലത് പണിപ്പുരയിലുമാണ്. ചിത്രരചനയ്ക്ക് പുറമേ ബോട്ടിൽ ആർട്ടും തെർമോക്കോൾ ഫ്രെയിം നിർമാണവും ആതിര ചെയ്യും. കൂട്ടുകാരുടെ പോർട്രെയിറ്റുകൾ വരച്ച് സമ്മാനിക്കുന്നതും ഹോബിയാണ്. സിവിൽ എൻജിനിയറിംഗിൽ ബി.ടെക് കഴിഞ്ഞ് തുടർപഠനത്തിനുള്ള ഒരുക്കത്തിലാണ് ആതിര. പഠനത്തോടൊപ്പം ചിത്രരചനയും കൂടെക്കൂട്ടണമെന്നാണ് ആഗ്രഹം. മാതാപിതാക്കൾക്കൊപ്പം സഹോദരൻ അരുണും മുത്തശ്ശി മാലതി അമ്മയും പ്രോത്സാഹനമായി കൂടെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |