ചാലക്കുടി: പത്തു വർഷത്തോളം കൂട്ടിലായിരുന്ന തത്ത ഒടുവിൽ പുറം ലോകത്തേയ്ക്ക് പറന്നത് അവളുടെ സഹജീവികൾക്കു കൂടി സ്വതന്ത്രമായി വിഹരിക്കാൻ വഴി തുറന്ന്. വനപാലകരുടെ നടപടി, കോടതിയുടെ ഇടപെടൽ എന്നിവയടക്കം വാർത്തകളിൽ നിറഞ്ഞുനിന്ന പെൺതത്ത അകമലയിലെ ഫോറസ്റ്റ് വെറ്ററിനറി കേന്ദ്രത്തിൽ നിന്നാണ് വാനത്തേയ്ക്ക് ചിറകടിച്ചത്.
മുളങ്കാടുകളും മറ്റും തിങ്ങി നിറഞ്ഞ പ്രദേശത്ത് ചുറ്റിത്തിരിയുന്ന പെൺ തത്ത ഇടയ്ക്കിടെ തീറ്റക്കായി വനപാലകർ നേരത്തെ പാർപ്പിച്ചിരുന്ന കൂടിനടുത്ത് എത്തുന്നുണ്ട്. കൂടിന്റെ മുകളിൽ വയ്ക്കുന്ന ഭക്ഷണം അകത്താക്കി വിശപ്പും മാറ്റുന്നു. ഏതാനും ദിവസം ഈ പ്രവണത തുടരുമെന്നും പിന്നീട് ഇത് കാട്ടിലേക്ക് പോകുമെന്നും അകമലയിലെ വെറ്ററിനറി അധികൃതർ പറഞ്ഞു.
ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നിർദ്ദേശ പ്രകാരമാണ് പത്തു വയസിലേറെ പ്രായമുള്ള മോതിരത്തത്ത വിഭാഗത്തിൽപ്പെട്ട ഇതിനെ ശുശ്രൂഷിച്ച് ശേഷം പറത്തി വിടുന്നതിന് അകമലയിലെത്തിച്ചത്. മൂന്നു ദിവസം നിരീക്ഷിച്ചെങ്കിലും അസുഖങ്ങൾ ഇല്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് പുറത്തേയ്ക്ക് വിട്ടത്.
തത്തക്കേസും നടപടിയും
മാളപുത്തൻചിറയിലെ ഒരു വീട്ടുകാർ പത്തു വർഷമായി കൂട്ടിലാക്കി വളർത്തിയ തത്തയാണിത്. വന്യജീവിയെ നിയമ വിരുദ്ധമായി വളർത്തുവെന്ന അയൽവാസിയുടെ പരാതി ഇവർക്ക് വിനയായി. വനം വകുപ്പിന്റെ വിജിലൻസ് വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷൻ അധികൃതർ കൂടടക്കം കസ്റ്റഡിയിൽ എടുത്ത തത്തയെ സാധാരണ നിലയിൽ പറത്തി വിടാനായില്ല. സംഭവത്തിൽ കേസെടുത്ത ഇവർ കോടതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതോടെ പക്ഷികളെ കൂട്ടിലാക്കി വളർത്തുന്ന ആളുകളെല്ലാം അങ്കലാപ്പിലായി. ഇതിനകം പലരും തത്തകൾ അടക്കമുള്ള പക്ഷികളെ സ്വയം പറത്തി വിട്ടെന്നാണ് വിവരം. നാടോടികളുടെ പക്കൽ നിന്നും നൂറും അധിൽ കൂടുതലും തത്തകളെ പിടികൂടി സംരക്ഷിക്കുകയും പിന്നീട് പറത്തി വിടുകയും ചെയ്ത സംഭവങ്ങൾ അകമലയിലെ കേന്ദ്രത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവിടെ കോടതി വിധിയിലൂടെ ദൗത്യം നിർവഹിച്ചത് ഇതാദ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |