ഫലം മറ്റെന്നാൾ
കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഭവാനിപ്പൂർ ഉൾപ്പെടെ ബംഗാളിലെ മൂന്നു മണ്ഡലങ്ങളിലും ഒഡിഷയിലെ പിംപ്ലിയിലും ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്നു. മൂന്നിനാണ് വോട്ടെണ്ണൽ. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെ നടന്ന വോട്ടെടുപ്പിൽ ഭവാനിപ്പൂരിൽ 53.32 ശതമാനം, ജംഗിപ്പൂരിൽ 68.47 ശതമാനം, ഷംസർഗഞ്ചിൽ 72.45 ശതമാനം എന്നിങ്ങനെ വോട്ട് രേഖപ്പെടുത്തി. ഇന്നലെ വൈകിട്ട് അഞ്ചുമണിവരെയുള്ള കണക്കാണിത്.
ഉച്ചയ്ക്ക് മൂന്നോടെ മിത്ര ഇൻസ്റ്റിറ്റ്യൂഷൻ സ്കൂളിലെത്തി മമതാബാനർജി വോട്ട് രേഖപ്പെടുത്തി.
മമതയ്ക്കെതിരെ ബി.ജെ.പിയുടെ പ്രിയങ്ക ട്രിബ്രവാളാണ് മത്സരിക്കുന്നത്. സി.പി.എം നേതാവായ ശ്രീജിബ് ബിശ്വാസാണ് ഇടത് സ്ഥാനാർത്ഥി. കോൺഗ്രസ് സ്ഥാനാർത്ഥിയെ നിറുത്തിയിരുന്നില്ല.
പോളിംഗിന് മുമ്പ് ഷംസർഗഞ്ച് മണ്ഡലത്തിൽ നടന്ന ബോംബേറിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അനാറുൽഹഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തൃണമൂൽ പ്രവർത്തകർ 500 രൂപ പ്രതിഫലം നൽകി വോട്ട് ചെയ്യിച്ചതായി ബി.ജെ.പി ആരോപിച്ചു. വ്യാജ വോട്ടർമാർക്കെതിരെ പ്രിയങ്ക ടിബ്രവാൾ പരാതിയും നൽകി. പോളിംഗിനിടെ തൃണമൂൽ കൃത്രിമം കാട്ടിയതായും ബൂത്തുകൾ പിടിച്ചെടുത്തതായും ഇവർ ആരോപിച്ചു.
സുരക്ഷ കണക്കിലെടുത്ത് ഭവാനിപൂരിൽ വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 20 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചു.
മുഖ്യമന്ത്രി പദത്തിൽ തുടരണമെങ്കിൽ മമതയ്ക്ക് വിജയം അനിവാര്യമാണ്. കൃഷിമന്ത്രി സോവൻദേവ് ചാറ്റർജിയാണ് മമതയ്ക്ക്‌വേണ്ടി ഭവാനിപൂർ സീറ്റ് ഒഴിഞ്ഞുകൊടുത്തത്. 2011ലും 2016ലും മമത ജയിച്ച മണ്ഡലമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |