കട്ടപ്പന: ഏലക്കാട്ടിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ 14കാരി മകളെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യയെന്ന് നിഗമനം. തൂങ്ങിമരിച്ച പെൺകുട്ടിയുടെ മൃതദേഹം അഴിച്ചിറക്കി വീടിനുള്ളിൽ എത്തിച്ചതാണെന്ന് മാതാപിതാക്കൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് വ്യക്തമാക്കി. ജാർഖണ്ഡ് ദുംക സ്വദേശികളായ മുൻഷി ബെസ്ര-അൽബിന ദമ്പതികളുടെ മകൾ പ്രീതി ബെസ്രയാണ് (14) ഇന്നലെ രാവിലെ ആറരയോടെ തൂങ്ങിമരിച്ചത്. മേട്ടുക്കുഴിയിലെ ഏലക്കാട്ടിലാണ് മൃതദേഹം കിടന്നിരുന്നത്.
ജാർഖണ്ഡ് സ്വദേശിയായ കാമുകനുമായി ഫോണിൽ സംസാരിച്ചതിനെച്ചൊല്ലി പ്രീതിയെ മാതാപിതാക്കൾ വഴക്ക് പറഞ്ഞിരുന്നു. ഇതിനിടെ തന്നെ കൊണ്ടുപോകാൻ കാമുകൻ വരുമെന്ന് അടുത്തമുറിയിൽ താമസിച്ചിരുന്ന യുവതിയോട് പ്രീതി പറഞ്ഞിരുന്നു. ഇന്നലെ പുലർച്ചെ ഇക്കാര്യം യുവതിയുടെ ഭർത്താവ് പ്രീതിയുടെ മാതാപിതാക്കളോട് പറഞ്ഞതോടെ വീണ്ടും ഇതേച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായി. തുടർന്ന് ഷാൾ എടുത്ത് പെൺകുട്ടി പുറത്തേയ്ക്ക് പോയി. ശുചിമുറിയിൽ പോയതാണെന്നാണ് വീട്ടുകാർ കരുതിയത്. ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ തോട്ടത്തിൽ തന്നെയുള്ള കാപ്പിമരത്തിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഷാൾ അഴിച്ച് മൃതദേഹം താഴെയിറക്കി വീടിനുള്ളിൽ എത്തിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി. എന്നാൽ പ്രീതിയുടെ മാതാപിതാക്കളും സഹോദരൻ രാഹുൽ ബെസ്രയും അയൽവാസികളും തുടർച്ചയായി മൊഴികൾ മാറ്റിപ്പറഞ്ഞത് പൊലീസിനെ കുഴക്കി. കാൽ തെന്നി കുഴിയിൽ വീണാണ് പ്രീതി മരിച്ചതെന്നായിരുന്നു സഹോദരൻ പൊലീസിനോട് ആദ്യം പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിൽ ആത്മഹത്യയാണെന്ന് ഇവർ സമ്മതിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. കട്ടപ്പന സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിൽ മുൻഷിയും കുടുംബവും മൂന്നാഴ്ച മുമ്പാണ് ജാർഖണ്ഡിൽ നിന്നെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |