ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ വരവും ചെലവും തമ്മിലെ അന്തരമായ ധനക്കമ്മി നടപ്പു സാമ്പത്തിക വർഷം (2021-22) ഏപ്രിൽ-ആഗസ്‌റ്റിൽ 18 വർഷത്തെ താഴ്‌ചയായ 4.68 ലക്ഷം കോടി രൂപയിലെത്തി. മുൻവർഷത്തെ സമാനകാലത്ത് ധനക്കമ്മി 8.7 ലക്ഷം കോടി രൂപയായിരുന്നു. കൊവിഡ് പ്രതിസന്ധി ഇല്ലാതിരുന്ന 2019-20ലെ സമാനകാലത്തേക്കാൾ 15 ശതമാനവും കുറവാണിത്.
നടപ്പുവർഷത്തെ ധനക്കമ്മി ഇതുവരെ, ബഡ്‌ജറ്റ് വിലയിരുത്തലിന്റെ 31.1 ശതമാനമാണ്. 2003-04ൽ രേഖപ്പെടുത്തിയ ബഡ്‌ജറ്റ് വിലയിരുത്തലിന്റെ 28.30 ശതമാനമായിരുന്നു ഇതിനുമുമ്പത്തെ കുറഞ്ഞനിരക്ക്. ഏപ്രിൽ-ആഗസ്‌റ്റിൽ കേന്ദ്രത്തിന്റെ നികുതി/നികുതിയേതര വരുമാനം കുതിച്ചതാണ് ധനക്കമ്മി കുറയാൻ മുഖ്യ കാരണം.
കൺട്രോളർ ഒഫ് ജനറൽ അക്കൗണ്ട്‌സിന്റെ (സി.ജി.എ) റിപ്പോർട്ടുപ്രകാരം ഏപ്രിൽ-ആഗസ്‌റ്റിൽ കേന്ദ്രവരുമാനം 7.93 ലക്ഷം കോടി രൂപയാണ്. 2020-21ലെ സമാനകാലത്തെ 3.70 ലക്ഷം കോടി രൂപയേക്കാൾ 114 ശതമാനമാണ് വർദ്ധന. 2020-21 ഏപ്രിൽ-ആഗസ്‌റ്റിൽ വരുമാനം 2019-20ലെ സമാനകാലത്തെ 6.03 ലക്ഷം കോടി രൂപയിൽ നിന്ന് 39 ശതമാനം ഇടിഞ്ഞാണ് 3.70 ലക്ഷം കോടി രൂപയിലെത്തിയത്. കൊവിഡ്, ലോക്ക്ഡൗൺ പ്രതിസന്ധികളാണ് തിരിച്ചടിയായത്.
നടപ്പുവർഷം ഏപ്രിൽ-ആഗസ്‌റ്റിൽ കേന്ദ്രത്തിന്റെ ചെലവ് 12.48 ലക്ഷം കോടി രൂപയിൽ നിന്ന് 2.3 ശതമാനം ഉയർന്ന് 12.77 ലക്ഷം കോടി രൂപയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |