ന്യൂഡൽഹി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നടത്തിയ പരസ്യ വിമർശനം അംഗീകരിക്കാനാവില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു.
പാർട്ടിക്കകത്ത് വിമർശിക്കാമെന്നും പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യമുണ്ടെന്നും വ്യക്തമാക്കിയ രാജ, അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് ഓർമ്മിപ്പിച്ചു.ഇരകൾക്കൊപ്പം നിൽക്കുന്നതാണ് പാർട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ വനിതാ ദേശീയ ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയും സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ആനിരാജ കേരള പൊലീസിനെ വിമർശിക്കുകയും ഡി.രാജ അതിനെ പിന്തുണയ്ക്കുകയും ചെയ്തതിനെതിരെ കാനം രാജേന്ദ്രൻ പരസ്യമായി രംഗത്തു വന്നിരുന്നു. ഈ വിഷയത്തിലാണ് ഡി.രാജ നിലപാട് ആവർത്തിച്ചത്.
ഡൽഹിയിൽ മൂന്ന് ദിവസത്തെ ദേശീയ കൗൺസിൽ യോഗത്തിലെ തീരുമാനങ്ങൾ വിശദീകരിക്കവേ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആനി രാജയെ പിന്തുണച്ചതിന്റെ പേരിൽ സംസ്ഥാന ഘടകം വിയോജന കുറിപ്പ് അയച്ചതായി അറിയില്ല. സ്ത്രീ, ന്യൂനപക്ഷ വിഷയങ്ങളിൽ പാർട്ടി ദേശീയ നേതാക്കൾക്ക് അഭിപ്രായം പറയാം.
കനയ്യ കുമാർ പാർട്ടി വിട്ടത് ദേശീയ കൗൺസിൽ ചർച്ച ചെയ്തില്ല. കപ്പൽ മുങ്ങുമ്പോൾ കൊച്ചു വള്ളങ്ങൾ തന്നെയാണ് രക്ഷക്കെത്താറുള്ളതെന്ന്, കോൺഗ്രസ് കപ്പലാണെന്ന കനയ്യ കുമാറിന്റെ പരാമർശത്തെ പരിഹസിച്ച് രാജ പറഞ്ഞു.
24ാമത് പാർട്ടി കോൺഗ്രസ് ഒക്ടോബർ 14 മുതൽ 18 വരെ വിജയവാഡയിൽ നടത്തും. വരാനിരിക്കുന്ന യു.പി, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ യോഗം ചർച്ചചെയ്തു. സഖ്യങ്ങൾ അതത് സംസ്ഥാന ഘടകങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കും. ലഖിംപുർ ഖേരി, ദേശീയ ധനസമാഹരണ പദ്ധതി,ഡിജിറ്റൽ വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങൾക്കെതിരെ ദേശീയ കൗൺസിൽ പ്രമേയം പാസാക്കി. ലഖിംപുർ ഖേരിയിലെ കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ആദ്യ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഓർമ്മയ്ക്കായി നവംബർ ഏഴിന് എല്ലാ പാർട്ടി യൂണിറ്റുകളും വിപ്ലവദിനം ആചരിക്കും. ഭരണഘടനയുടെയും സാമൂഹിക നീതിയുടെയും സംരക്ഷണത്തിനായി നവംബർ 26 മുതൽ ഡിസംബർ 6 വരെ പ്രചാരണം നടത്തുമെന്നും രാജ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |