പാറശാല: ടൂറിസം മേഖലയിൽ ഇടംനേടി ചെങ്കൽ പഞ്ചായത്തിലെ ഗാന്ധി തീർത്ഥം എന്നറിയപ്പെടുന്ന വലിയകുളവും പരിസരവും. ചെങ്കൽ ശിവപാർവതി ക്ഷേത്രം ടൂറിസം മേഖലയായതിന് പിന്നാലെയാണ് ചെങ്കൽ വലിയകുളവും ഈ പട്ടികയിൽ എത്തുന്നത്. നിലവിൽ ശിവപാർവതി ക്ഷേത്രത്തിൽ എത്തുന്ന പല സഞ്ചാരികളും വലിയകുളവും സന്ദർശിക്കാറുണ്ട്. കെ. ആൻസലൻ എം.എൽ.എയുടെ ഇടപെടലാണ് ഇപ്പോൾ വലിയകുളത്തെ ടൂറിസത്തിന്റെ പാതയിൽ എത്തിച്ചത്. ഇതിന്റെ മേൽനോട്ടവും തുടർന്നുള്ള പ്രവർത്തനങ്ങളും ടൂറിസം വകുപ്പിനാണ്.
ജില്ലയിലെ ഏറ്റവും വലുതും 20 ഏക്കറോളം വിസ്തീർണമുള്ളതുമായ വലിയകുളത്തിൽ സംസ്ഥാന സർക്കാരിന്റെ 1 കോടി രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ടൂറിസത്തെ ലക്ഷ്യമാക്കി നടപ്പാക്കുന്ന താലൂക്കിലെ പ്രധാന പദ്ധതികളിലൊന്നാണ് വലിയകുളത്തിലെ വികസന പ്രവർത്തനങ്ങൾ.
കുളത്തിന്റെ വിസ്തീർണം..........12 ഏക്കർ
നിർമ്മാണത്തിന് അനുവദിച്ചത്........ 1 കോടി
ലക്ഷ്യം നാടിന്റെ വികസനം
ഭാവിയിൽ നീന്തൽ പരിശീലനങ്ങൾ മുതൽ ദേശീയ അന്തർദേശീയ മത്സരങ്ങൾ വരെ സംഘടിപ്പിക്കുന്നതിനും വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് വള്ളം കളി, ബോട്ടിംഗ് എന്നിവ നടപ്പാക്കുന്നതിനും കുളത്തിന്റെ വികസനത്തിലൂടെ കഴിയുമെന്നാണ് വിശ്വാസം. കുട്ടികൾക്കുള്ള പാർക്ക് ഉൾപ്പെടെയുള്ള നിർമ്മിക്കുന്നതോടെ പ്രദേശവാസികൾക്ക് ഉല്ലാസവേളകൾ പങ്കിടുന്നതിനൊപ്പം നാടിന്റെ വികസനത്തിനും ഇത് വഴിയൊരുക്കും.
നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ
1. 10 മീറ്റർ നീളത്തിൽ സ്റ്റോൺ ടൈൽ പാകിയതും ഹാൻഡ് റെയിൽ ഉള്ളതുമായ ഗാലറി
2.ഗാലറിയിൽ 10 മീറ്റർ നീളത്തിൽ മേൽക്കൂര
3. തെക്ക് ഭാഗത്ത് 225 മീറ്റർ നീളത്തിൽ ടൈൽ പതിപ്പിച്ച നടപ്പാതയും ഹാൻഡ് റെയിലും
4. എല്ലാ ഭാഗത്തും ഗ്രാനൈറ്റ് പതിപ്പിച്ച ഇരിപ്പിടങ്ങൾ
5. കുളത്തിലേക്കിറങ്ങാൻ എല്ലാഭാഗത്തും പടിക്കെട്ട്
6. കുളത്തിന്റെ കരയിൽ അലങ്കാരച്ചെടികൾ വളർത്തുന്നതിന് പ്രത്യേകം സ്ഥലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |