കോട്ടയം: വീട്ടിൽ തനിച്ചായിരുന്ന പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ട് മാസത്തിലധികം ഒളിവിൽ കഴിഞ്ഞിരുന്ന റേഷൻ വ്യാപാരി അറസ്റ്റിൽ. കട്ടപ്പന വാഴവര പള്ളിനിരപ്പേൽ കല്ലുവച്ചേൽ സാബു(55) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. ജൂലായ് 21ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
ചികിത്സാർത്ഥം അച്ഛനും അമ്മയും സഹോദരിയും തിരുവനന്തപുരത്തിന് പോയ സമയത്ത് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നത് മുതലെടുത്താണ് പ്രതി അതിക്രമിച്ച് കയറിയത്. വീട്ടിൽ കയറിയ ശേഷം പെൺകുട്ടിയെ ഇയാൾ കയറി പിടിച്ചു. കുതറിമാറിയ കുട്ടി മുറിയിൽ കയറി വാതിലടച്ചു. പിന്നാലെ പിതൃസഹോദരിയോട് വിവരം ഫോണിൽ വിളിച്ച് പറയുകയായിരുന്നു. ഇവരെത്തിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.
ഒന്നര മാസത്തോളം ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് പ്രതി നാട്ടിൽ തിരിച്ചെത്തിയത്. റേഷനിംഗ് മെഷീനിൽ പഞ്ച് ചെയ്തില്ലെങ്കിൽ കടയുടെ ലൈസൻസ് നഷ്ടപ്പെടും എന്നതിനാലാണ് പ്രതി നാട്ടിലെത്തിയതും പിടിയിലായതും.
കട്ടപ്പന ഡിവൈ.എസ് പി വി.എ. നിഷാദ്മോന്റെ നിർദ്ദേശപ്രകാരം കട്ടപ്പന എസ്.എച്ച്.ഒ വിശാൽ ജോൺസൺ, എസ്.ഐ കെ. ദിലീപ് കുമാർ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |