മുംബയ്: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ നടൻ ഷാരൂഖ്ഖാന്റെ മകൻ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ് എന്നിവരടക്കം എട്ടുപ്രതികളെ മുംബയ് കോടതി 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക എൻ.ഡി.പി.എസ് കോടതിയിലായിരിക്കും ഇനി തുടർവാദം. ആര്യൻഖാനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന എൻ.സി.ബി ആവശ്യം കോടതി തള്ളി. ആര്യൻഖാന്റെ ജാമ്യാപേക്ഷയിൽ ഇന്ന് രാവിലെ 11ന് വാദം കേൾക്കും. അതുവരെ ഇവരെ എൻ.സി.ബിയുടെ ഓഫീസിലായിരിക്കും താമസിപ്പിക്കുക. ജയിലിൽ പുതിയ തടവുകാരെ പ്രവേശിപ്പിക്കാനാകാത്ത സാഹചര്യത്തിലാണിത്. അറസ്റ്റിലായവരിലൊരാൾ ആര്യന് ലഹരിമരുന്ന് നൽകിയിരുന്നതായും അതിനാൽ ജാമ്യം നൽകരുതെന്നും വീണ്ടും കസ്റ്റഡിയിൽ വേണമെന്നും എൻ.സി.ബി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എട്ടുപ്രതികളെയും 11 വരെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് അപേക്ഷയും നൽകി. കേസിൽ ഇതുവരെ 17 പേരെ അറസ്റ്റു ചെയ്തതായും എൻ.സി.ബി അറിയിച്ചു. മുംബയിൽനിന്നു ഗോവയിലേക്ക് സഞ്ചരിച്ച കോർഡിലിയ കപ്പലിലെ ലഹരിപ്പാർട്ടിക്കിടെ എൻ.സി.ബിയുടെ രഹസ്യ ഓപ്പറേഷനിലാണ് പ്രതികൾ അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |