മഞ്ചേരി: വളാഞ്ചേരി കാടാമ്പുഴയിൽ പൂർണഗർഭിണിയെയും മകനെയും കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ പ്രതി വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ഷെരീഫിനെ(42) ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഗർഭസ്ഥശിശു മരിച്ചതിന് 10 വർഷം അധിക തടവും അനുഭവിക്കണം. 2.75 ലക്ഷം രൂപ പിഴയടയ്ക്കാനും മഞ്ചേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചു. യുവതിയുമായുള്ള അവിഹിതബന്ധം പുറത്തറിയാതിരിക്കാ നായിരുന്നു കൊലപാതകം.
ഇന്നലെ വിധി പറയാനിരിക്കേ പ്രതി പാലക്കാട് ജയിലിൽ വച്ച് രാവിലെ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. നിസാര പരിക്കുള്ള പ്രതിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
2017 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം.കാടാമ്പുഴ പല്ലിക്കണ്ടത്ത് വലിയ പുരയ്ക്കൽ മരക്കാരുടെ മകൾ ഉമ്മുസൽമ (26), മകൻ ദിൽഷാദ് (7) എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. കരാറുകാരനായ പ്രതി പ്രദേശത്ത് വീടുപണിക്കെത്തിയപ്പോഴാണ് ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്ന ഉമ്മുസൽമയെ പരിചയപ്പെടുന്നത്. ഇവർ അടുപ്പത്തിലാവുകയും ഉമ്മുസൽമ ഗർഭിണിയാവുകയും ചെയ്തു. പ്രസവശേഷം ഷെരീഫിനൊപ്പം താമസിക്കണമെന്ന് ഉമ്മുസൽമ നിർബന്ധം പിടിച്ചു. ഭാര്യയും മകളുമുള്ള ഷെരീഫ് അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ ആസൂത്രിതമായി കൊലപാതകം നടത്തിയെന്നാണ് കേസ്.പത്തുമാസം ഗർഭിണിയായ ഉമ്മുസൽമയെ പ്രതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കണ്ടുനിന്ന മകൻ ദിൽഷാദിനെയും ഇതേരീതിയിൽ കൊലപ്പെടുത്തി. കൊലപാതകത്തിനിടെ ഉമ്മുസൽമ പാതി പ്രസവിക്കുകയും നവജാത ശിശു ശുശ്രൂഷ കിട്ടാതെ മരിക്കുകയും ചെയ്തു. മരണം ആത്മഹത്യയെന്ന് വരുത്താൻ പ്രതി ഇരുവരുടെയും കൈത്തണ്ട മുറിച്ചു. ദിവസങ്ങൾക്കു ശേഷം നാട്ടുകാരാണ് മൃതദേഹങ്ങൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്.
അഡ്വ: സി.വാസുവായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ. യുവതിയും മകനും ആത്മഹത്യ ചെയ്തെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും പൊലീസിന്റെ ശാസ്ത്രീയ അന്വേഷണ റിപ്പോർട്ടുമാണ് വഴിത്തിരിവായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |