തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ കുടപിടിച്ച് യാത്രചെയ്യുന്നത് വിലക്കി മോട്ടോർ വാഹന വകുപ്പ് ഉത്തരവിട്ടു. ഓടിക്കുന്നവരോ പിറകിൽ ഇരിക്കുന്നവരോ കുട നിവർത്തിപ്പിടിച്ചാൽ നിയമനടപടി സ്വീകരിക്കും. 177(എ) നിയമപ്രകാരം കോടതിവിധിക്കു വിധേയമായിരിക്കും നടപടി.
മഴയിൽ കുടചൂടി വാഹനമോടിക്കുകയും അപകടമുണ്ടാവുകയും ചെയ്യുന്നത് വർദ്ധിക്കുന്ന സാഹചര്യത്തിലാണിത്. ഇരുചക്രവാഹനം ഓടിക്കുന്നവരുടെ കൈകൾ ഹാൻഡിലിൽ ഉണ്ടാകണമെന്നാണ് നിയമം. സിഗ്നൽ നൽകാൻ മാത്രമേ കൈ എടുക്കാൻ പാടുള്ളൂ. ഇരുചക്രവാഹനങ്ങൾക്ക് പിറകിൽ ഇരിക്കുന്നവരും കുടപിടിക്കുന്നത് അപകടത്തിന് ഇടയാക്കുന്നുണ്ട്. ഓടിക്കുന്നയാളിന്റെ കാഴ്ച മറയ്ക്കും. കാറ്റടിച്ച് വാഹനം മറിയാനും സാദ്ധ്യതയുണ്ട്. വാഹനം സഞ്ചരിക്കുന്നതിന്റെ എതിർ ദിശയിലാണ് കാറ്റടിക്കുന്നതെങ്കിൽ വാഹനത്തിന്റെ വേഗവും കാറ്റിന്റെ വേഗവും കൂട്ടുമ്പോൾ ആകെ കിട്ടുന്ന വേഗത്തിലായിരിക്കും അത് അനുഭവപ്പെടുന്നത്.
വാഹനത്തിന്റെ വേഗം മണിക്കൂറിൽ 40 കിലോമീറ്ററും കാറ്റിന്റേത് 30 കിലോമീറ്ററും ആണെങ്കിൽ അത് കുടയിൽ ചെലുത്തുന്നത് 70 കിലോമീറ്റർ വേഗമായിരിക്കും. കുടയുടെ വലിപ്പം കൂടുന്നതിനനുസരിച്ച് സമ്മർദ്ദവും കൂടും. ഓടിക്കുന്ന ആൾ തന്നെയാണ് കുട പിടിക്കുന്നതെങ്കിൽ അതു മൂലമുണ്ടാകുന്ന നിയന്ത്രണനഷ്ടം ഇരട്ടിക്കും.
2 കൊല്ലം 7 മരണം
കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ കുടപിടിച്ച് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തതു കാരണം 7 പേരുടെ ജീവൻ നഷ്ടമായി.
കുട വേണ്ട, മഴക്കോട്ടണിയാം
മഴക്കാലത്ത് യാത്ര ഇരുചക്രവാഹനത്തിലാണെങ്കിൽ മഴക്കോട്ട് കരുതണം. ശരാശരി നിലവാരമുള്ള പാന്റ്‌സ്- ഷർട്ട് മോഡലിന് 550 മുതൽ 1100 രൂപ വരെയാണ് വില. അല്ലാത്തതിന് 400 രൂപ മുതൽ ലഭിക്കും. സ്ത്രീകൾ ഉപയോഗിക്കുന്ന മഴക്കോട്ടിന് 400 മുതൽ 900 രൂപ വരെവിലയുണ്ട്. കുട്ടികൾ ഉപയോഗിക്കുന്നതിന് 250 മുതൽ 500 രൂപവരെയാണ്. പ്ലാസ്റ്റിക് കവറുപോലുള്ള മഴക്കോട്ട് 30 മുതൽ 150 രൂപവരെ വിലയ്ക്ക് കിട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |