തിരുവനന്തപുരം: മോൻസണിന്റെ പക്കൽ നിന്ന് കണ്ടെടുത്ത, ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല യഥാർത്ഥമാണെന്ന് സർക്കാർ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും അന്വേഷണത്തിൽ വ്യാജമെന്ന് തെളിഞ്ഞതായും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
ചെമ്പോലയുമായി ബന്ധപ്പെട്ട് പാർട്ടി പത്രം വാർത്ത പ്രസിദ്ധീകരിച്ചതിൽ നടപടിയുണ്ടാകുമോ എന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പുരാവസ്തു തട്ടിപ്പിന് കൂട്ടുനിന്നവർ ആരായാലും നടപടിയുണ്ടാകും. തട്ടിപ്പിന് വിധേയരായവർ പരാതി നൽകണം. ഏതെങ്കിലും രാഷ്ട്രീയ നേതാവ് പണം കൈമാറുന്ന വേളയിൽ അവിടെ ഉണ്ടായിരുന്നു എന്നു പരാതി ലഭിച്ചാൽ ഗൗരവമായി പരിശോധിക്കും. പൊലീസിന്റെ കൊക്കൂൺ സമ്മേളനത്തിൽ മോൻസൺ പങ്കെടുത്തതായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല.
ഡി.ജി.പിയായിരിക്കേ, ലോക് നാഥ് ബെഹ്റ തട്ടിപ്പുകാരനായ മോൻസണിന്റെ വീട്ടിൽ പോകാനിടയായ സാഹചര്യം വ്യക്തമല്ല. സന്ദർശനശേഷം മോൻസണെക്കുറിച്ച് അന്വേഷിക്കാൻ ഇന്റലിജൻസിനോട് ബെഹ്റ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ട് കിട്ടിയ ശേഷമാണ് ഇ.ഡി അന്വേഷണം അവശ്യപ്പെട്ടത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തി കേസന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. വീടിന് നൽകിയ സുരക്ഷ സ്വാഭാവിക നടപടിയാണെന്ന് ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്.
കടലാസ് സംഘടനകളുടെ പേരിൽ കള്ളവിലാസങ്ങളുണ്ടാക്കി ചിലർ തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഫാഷൻ ഗോൾഡ് തട്ടിപ്പ് ന്യായീകരിച്ചു, മുഖ്യമന്ത്രി ശകാരിച്ചു
തിരുവനന്തപുരം: സംഘടിത കുറ്റകൃത്യം തടയുന്ന നിയമനിർമ്മാണം സംബന്ധിച്ച ചോദ്യത്തിനിടെ, മുസ്ലിംലീഗ് മുൻ എം.എൽ.എ എം.സി. കമറുദ്ദീൻ ഉൾപ്പെട്ട ഫാഷൻ ഗോൾഡ് തട്ടിപ്പിനെ ന്യായീകരിച്ച എൻ. ഷംസുദ്ദീനെ മുഖ്യമന്ത്രി ശകാരിച്ചു. ഫാഷൻ ഗോൾഡ് ബിസിനസ് തകർന്നതാണെന്നും സംഘടിത കുറ്റകൃത്യമല്ലെന്നുമാണ് എൻ. ഷംസുദ്ദീൻ പറഞ്ഞത്.
കുറ്റവാളികളെ സംരക്ഷിക്കാൻ ഇങ്ങനെ പരസ്യമായി പുറപ്പെടരുത്. ആളുകളെ വഞ്ചിച്ചിട്ട് ബിസിനസ് തകർന്നതാണ് പോലും. പണം തട്ടിയെടുത്തിട്ട് പിന്നെയും അതിനെ ന്യായീകരിക്കാൻ നടക്കുകയാണ്, നാണം വേണ്ടേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതോടെ പ്രതിപക്ഷ അംഗങ്ങൾ ശബ്ദമുയർത്തി.
പരസ്യമായി തട്ടിപ്പ് നടന്നിട്ട് സഭയിലെ ഒരംഗം അതിനെ ന്യായീകരിക്കുകയെന്നാൽ അതിന്റെ അർത്ഥമെന്താണെന്നും
ഇത്തരം കാര്യങ്ങളിൽ ചൂടായില്ലെങ്കിൽ മറ്റെന്തിലാണ് ചൂടാവുകയെന്നും മുഖ്യമന്ത്രി തിരിച്ച് ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |