തിരുവനന്തപുരം: അഭിനയത്തികവിന്റെ മനോഹാരിത പ്രേക്ഷകർക്ക് സമ്മാനിച്ച് വിട ചൊല്ലിയ നെടുമുടി വേണുവിന്റെ ഭൗതിക ശരീരം അഗ്നി ഏറ്റുവാങ്ങി. ശാന്തികവാടത്തിൽ ഉച്ചയ്ക്ക് രണ്ടിന് മൂത്തമകൻ ഉണ്ണി വേണു അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. അഭിനയ നക്ഷത്രത്തെ അഗ്നി പുണർന്നപ്പോൾ ആകാശം കാർമുകിലാൽ ഇരുണ്ടിരുന്നു.
നെടുമുടിയുടെ ഗുരുപുത്രൻ കാവാലം ശ്രീകുമാർ വായ്ത്താരികൾ നിറഞ്ഞ പാട്ടുകൾ ചൊല്ലിയാണ് അന്ത്യോപചാരം അർപ്പിച്ചത്. പൊതുദർശനത്തിനായി അയ്യങ്കാളി ഹാളിൽ ഭൗതികശരീരം എത്തിക്കുന്നിതിനു മുമ്പുതന്നെ ഈറനണിഞ്ഞ അന്തരീക്ഷത്തിൽ നെടുമുടി വേണുവിന്റെ കഥാപാത്രങ്ങളും മേളങ്ങളും അദൃശ്യമായി നിറഞ്ഞുനിന്ന പ്രതീതിയായിരുന്നു. രാഷ്ട്രീയ നേതാക്കളും സിനിമാ, നാടക, മാദ്ധ്യമ പ്രവർത്തകരും സിനിമാസ്വാദകരും ഇടമുറിയാതെ എത്തിക്കൊണ്ടിരുന്നു. ഉച്ചയ്ക്ക് ഒന്നിന് ആംബുലൻസിൽ ഭൗതികശരീരം ശാന്തികവാടത്തിലേക്ക് കൊണ്ടുപോയശേഷവും ദൂരെ ദിക്കിൽ നിന്നുള്ളവർ പുഷ്പചക്രങ്ങളുമായി എത്തിക്കൊണ്ടിരുന്നു. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
''...ബുദ്ധിമുട്ടാ ജീവതാളം. ഇനി മരണത്തിന്റെ താളമുണ്ട് ശവതാളം... ശവതാളത്തിൽ എത്തും മുമ്പ് എനിക്കൊരുപാട് സഞ്ചരിക്കണം...''
'സർവകലാശാല'യിൽ ആശാൻ (നെടുമുടി) പറഞ്ഞതുപോലെ സിനിമയിൽ അരനൂറ്രാണ്ടോളം സഞ്ചരിച്ച് മടങ്ങിവരാതെ നെടുമുടി വേണു പെട്ടെന്ന് പോയത് ഉൾക്കൊള്ളാനാവാതെ അന്തിമോപചാരമർപ്പിക്കാനെത്തിയവർ പലരും വിതുമ്പി. നടൻ വിനീത് പൊട്ടിക്കരഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, വി. ശിവൻകുട്ടി, എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, വീണ ജോർജ്, പി. പ്രസാദ്, ജെ.ചിഞ്ചുറാണി, ആർ. ബിന്ദു, കെ. രാജൻ, റോഷി അഗസ്റ്റിൻ, പി. രാജീവ്, ആന്റണി രാജു, പി.എ. മുഹമ്മദ് റിയാസ്, സ്പീക്കർ എം.ബി.രാജേഷ്, മേയർ ആര്യ രാജേന്ദ്രൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, കമൽ, കെ.മധു, മധുപാൽ, രഞ്ജി പണിക്കർ, ശശി പരവൂർ, നിർമ്മാതാക്കളായ സുരേഷ്‌കുമാർ, രഞ്ജിത്ത്, അഭിനേതാക്കളായ ശ്രീനിവാസൻ, മുകേഷ്, വിനായകൻ, സുധീർ കരമന, മേനക, ജലജ, പ്രേംകുമാർ, അലൻസിയർ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
കേരളകൗമുദിക്കു വേണ്ടി ഡെപ്യൂട്ടി എഡിറ്റർ എ.സി. റെജി, യൂണിറ്റ് ചീഫ് എസ്. വിക്രമൻ, ബ്യൂറോചീഫ് ശ്രീകുമാർ പള്ളീലേത്ത് എന്നിവർ പുഷ്പചക്രം അർപ്പിച്ചു. ഉദരസംബന്ധമായ രോഗത്തെ തുടർന്ന് തിങ്കളാഴ്ച ഉച്ചയ്ക്കാണ് നെടുമുടി വേണു അന്തരിച്ചത്. കൊടുങ്ങാനൂരിലെ 'തമ്പി' ൽ എത്തിച്ച ഭൗതികശരീരം കാണാൻ ഇന്നലെ രാവിലെ വരെ ജനം എത്തിക്കൊണ്ടിരുന്നു. തിങ്കളാഴ്ച രാത്രി പത്തരയോടെ മമ്മൂട്ടിയും 12.45ന് മോഹൻലാലും എത്തി അന്ത്യപ്രണാമം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |