നീലേശ്വരം: നിർമ്മാണം പൂർത്തിയായ പാലായി റഗുലേറ്റർ കം ബ്രിഡ്ജിൽ മുകൾഭാഗത്തെ ഇലക്ട്രിക് പ്രവൃത്തികൾ പൂർത്തിയാവാത്തതിനാൽ പദ്ധതിയുടെ ഉദ്ഘാടനം നീളുന്നു.കഴിഞ്ഞ സെപ്തംബറിൽ തീർക്കേണ്ടിയിരുന്ന പ്രവൃത്തിയാണ് ഇപ്പോഴും ബാക്കിക്കിടക്കുന്നത്.പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗമാണ് പാലം വൈദ്യുതീകരണ ചുമതല ഏറ്റെടുത്തിട്ടുള്ളത്.
ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റിൽ വന്ന വ്യത്യാസമാണ് കാലതാമസത്തിനിടയാക്കിയത്. ഇലക്ട്രിക്കൽ വിഭാഗം റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി അംഗീകാരത്തിന് വേണ്ടി അയച്ചിരിക്കയാണിപ്പോൾ.ഇതിന് അംഗീകാരം കിട്ടിയാൽ മാത്രമെ വീണ്ടും ടെൻഡർ വെക്കാനാവുകയുള്ളു. ഇതനുസരിച്ചായിരിക്കും പ്രവൃത്തി പൂർത്തിയാക്കുന്നത്.പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിന് ഒരു അസിസ്റ്റന്റ് എൻജിനീയർ മാത്രമാണ് ജില്ലയിലുള്ളത്. ഇദ്ദേഹത്തിന് ഇതുമൂലം കനത്ത ജോലിഭാരമാണുള്ളത്. ആദ്യ എസ്റ്റമേറ്റിൽ പാലത്തിനു മുകളിൽ മാത്രമെ വൈദ്യുതികരണം ഉൾപ്പെടുത്തിയിരുന്നുള്ളു. ഇരുഭാഗത്തുമുള്ള സമീപന റോഡ് ഉൾപ്പെടുത്തേണ്ടതിനാലാണ് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കേണ്ടിവന്നത്.
തുലാവർഷം കഴിഞ്ഞാൽ ഷട്ടർ ഇടണം
പാലായി റഗുലേറ്റർ കം ബ്രിഡ്ജിൽ ഇറിഗേഷണ വിഭാഗത്തിന്റെ പ്രവൃത്തി ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.മെക്കാനിക്കൽ വിഭാഗം റഗുലേറ്ററിന്റെ ട്രയൽ നടത്തുന്നതിനിടയിൽ രണ്ടു ഭാഗത്ത് ചോർച്ച കണ്ടിരുന്നു.ഇതും പരിഹരിച്ചു കഴിഞ്ഞു.ഇനി ഇലക്ട്രിക്കൽ പ്രവൃത്തികൾ തീരുന്ന മുറക്ക് പദ്ധതി ഉദ്ഘാടനം ചെയ്യാനാകും. തുലാവർഷം പിൻവാങ്ങിയാൽ ഉപ്പുവെള്ളം കയറുമെന്നതിനാൽ ഷട്ടർ ഇടേണ്ടതുമുണ്ട്. വകുപ്പുകൾ തമ്മിലുള്ള ഏകോപനം വേഗത്തിലായാൽ മാത്രമെ പദ്ധതി കാലതാമസമില്ലാതെ കമ്മിഷൻ ചെയ്യാൻ സാധിക്കുകയുള്ളു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |