യു.കെയുടെ ഓക്സ്ഫഡ് - ആസ്ട്രാസെനക വാക്സിന്റെ ബ്ലൂപ്രിന്റ് മോഷ്ടിച്ചാണ് റഷ്യ തങ്ങളുടെ സ്‌പുട്നിക് V വാക്സിൻ നിർമ്മിച്ചതെന്ന ആക്ഷേപത്തിനെതിരെ റഷ്യ രംഗത്ത്. സ്‌പുട്നിക് Vയുടെ നിർമ്മാതാക്കൾ തന്നെയാണ് മാദ്ധ്യമ വാർത്തകൾക്ക് മറുപടി നൽകിയത്. വാർത്ത തീർത്തും വ്യാജമാണെന്ന് അടിസ്ഥാന രഹിതമാണെന്നും ആരോപണങ്ങൾക്ക് ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ലെന്നും അധികൃതർ പ്രതികരിച്ചു.
ഹ്യൂമൻ അഡിനോ വൈറൽ വെക്ടർ സാങ്കേതിക വിദ്യയിലാണ് സ്പുട്നികിന്റെ നിർമ്മാണമെന്നും എന്നാൽ ആസ്ട്രസെനക ചിമ്പാൻസിയിൽ നിന്നുള്ള അഡിനോ വൈറൽ അധിഷ്ഠിത നിർമ്മാണമാണ് സ്വീകരിച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. നിലവിൽ ആസ്ട്രാസെനകയെക്കാൾ ഫലപ്രാപ്തി സ്പുട്നികിനാണ്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ആസ്ട്രാസെനക മനുഷ്യരിലുള്ള ട്രയൽ പ്രഖ്യാപിച്ചത്. തൊട്ടടുത്ത മാസമാണ് സ്പുട്നിക് V വികസിപ്പിച്ചെന്ന് റഷ്യ അറിയിച്ചതും ഓഗസ്റ്റിൽ അനുമതി നൽകിയതും. മനുഷ്യരിലെ ട്രയലുകൾ പൂർത്തിയാക്കുന്നതിന് മുന്നേയാണ് സ്‌പുട്നിക് Vയ്ക്ക് റഷ്യ അനുമതി നൽകിയത്.
അതേ സമയം, വാർത്ത പുറത്തുവിട്ട ബ്രിട്ടീഷ് മാദ്ധ്യമങ്ങളെയാണ് സ്പുട്നികിന്റെ നിർമ്മാതാക്കൾ വിമർശിച്ചത്. ആസ്ട്രാസെനകയെ പോലുള്ള ഫലപ്രാപ്തിയുള്ളതും സുരക്ഷിതവുമായ ഒരു വാക്സിനെ ഇത്തരം വ്യാജ വാർത്തകൾക്കായി മാദ്ധ്യമങ്ങളിലെ എതിരാളികൾ ഉപയോഗിക്കുന്നതിനെതിരെ ബ്രിട്ടീഷ് സർക്കാരും ഏജൻസികളും രംഗത്ത് വരണമെന്നും അവർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ബ്രിട്ടന്റെ ആസ്ട്രാസെനക വാക്സിന്റെ രൂപരേഖ സ്‌പുട്നിക് V വാക്സിൻ നിർമ്മിക്കാനായി റഷ്യൻ ചാരന്മാർ മോഷ്ടിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ക്രെംലിൻ ഏജന്റുകൾ വാക്സിൻ രൂപരേഖ മോഷ്ടിച്ചതിന് തെളിവുകളുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ ബ്രിട്ടീഷ് മന്ത്രിമാരെ അറിയിച്ചതായി ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബ്ലൂപ്രിന്റും അതീവ പ്രാധാന്യമുള്ള രേഖകളുമാണ് മോഷണം പോയതെന്നായിരുന്നു വിശദീകരണം. ലോകത്ത് രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യ വാക്സിനാണ് റഷ്യയുടെ സ്‌പുട്നിക് V. മോസ്കോയിലെ ഗമേലയാ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇത് വികസിപ്പിച്ചെടുത്തത്.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നിയോഗിച്ച ചാരൻ ബ്ലൂ പ്രിന്റ് കൈക്കലാക്കാൻ ആസ്ട്രാസെനകയിൽ കയറിക്കൂടിയെന്നും അവിടെ നിന്ന് മോഷ്ടിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് സ്‌പുട്നിക് V നിർമ്മിച്ചതെന്നുമാണ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. വൈറൽ വെക്ടർ വാക്സിനുകളായ ആസ്ട്രാസെനകയും സ്‌പുട്നിക് Vയും തമ്മിൽ സാമ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ഇവർ മോഷണത്തിന് വ്യക്തമായ തെളിവുകളുണ്ടെന്നും ആരോപിച്ചിരുന്നു. റഷ്യൻ ചാരന്മാർ ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ സെർവറുകൾക്ക് നേരെ സൈബർ ആക്രമണം നടത്തുന്നുണ്ടെന്നും ഇവർ പറയുന്നു. സ്പുട്നിക് കമ്പനിയുടെ പ്രതികരണത്തിന് പിന്നാലെ ആരോപണങ്ങൾ തള്ളി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവും രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |