മോഷണകാലത്ത് കത്തികാട്ടി ഭീഷണിപ്പെടുത്തി 22കാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന വെളിപ്പെടുത്തലിൽ മണിയൻ പിള്ളക്കെതിരെ കേസ്. 'തസ്‌കരൻ മണിയൻപിള്ളയുടെ ആത്മകഥ' എന്ന കൃതിയിലൂടെ ശ്രദ്ധേയനായ ആളാണ് മണിയൻ പിള്ള. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദമായ വെളിപ്പെടുത്തൽ.
കഴുത്തിൽ കത്തി വച്ച് മിണ്ടിയാൽ അരിഞ്ഞുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗികമായി ആക്രമിച്ചതെന്ന് മണിയൻപിള്ള വീഡിയോയിൽ പറയുന്നുണ്ട്. ഈയൊരു തെറ്റ് മാത്രമേ ചെയ്തുള്ളൂ എന്നാണ് മണിയൻ പിള്ള പറയുന്നത്. വീടുകളിൽ കയറുമ്പോൾ സുന്ദരികളായ സ്ത്രീകളുണ്ടാകും, അവർ ചിലപ്പോ രാത്രി ഉറങ്ങുന്നത് നൈറ്റ് ഡ്രസിലോ വിവസ്ത്രരായോ ആവും, അത്തരം അനുഭവത്തിലൂടെ പോകുമ്പോൾ ടെംപ്‌റ്റേഷനോ ആകർഷണമോ ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.
'ഗൗണിന്റെ ഒരു കുടുക്ക് മാത്രം ഇട്ട സ്വർണനിറമുള്ള 22കാരി, അവളെ ഞാൻ..' എന്ന തമ്പ് നെയിലിനൊപ്പം നൈറ്റ് ഡ്രസിൽ ഒരു യുവതിയുടെ ഫോട്ടോ കൂടി മങ്ങിയ പശ്ചാത്തലത്തിൽ നൽകിയാണ് യൂട്യൂബ് ചാനൽ വീഡിയോ സംപ്രേക്ഷണം ചെയ‌്തത്. എന്നാൽ ഇതിനെതിരെ വിമർശനം കടുത്തതോടെ വീഡിയോ പിൻവലിച്ചു. നടി പാർവതി തിരുവോത്ത് ഉൾപ്പെടെയുള്ളവർ അഭിമുഖത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
സംഭവത്തിൽ മണിയൻ പിള്ളക്കെതിരെ സ്വമേധയാ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. ഐടി ആക്ട് പ്രകാരം യൂട്യൂബ് ചാനലിനെതിരായി നടപടിയെടുക്കാനും സൈബർ സെല്ലിനെ അറിയിച്ച് സാമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് കണ്ടന്റ് ഒഴിവാക്കാനും ഉള്ള നിർദേശം നൽകും. മണിയൻപിള്ള പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം നടത്താനും കമ്മിഷൻ ഉത്തരവിടുമെന്ന് സതി ദേവി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |